
സമീപ വർഷങ്ങളിലായി മലയാള സിനിമ ബോക്സ് ഓഫീസിൽ സുവർണ തേരോട്ടം ആണ് നടത്തുന്നത്. മേക്കിങ്ങിലും പ്രമേയത്തിലും മാത്രമല്ല കളക്ഷനിലും മലയാള സിനിമ വളർന്നുകഴിഞ്ഞു എന്നതിന് തെളിവാണത്. 300 കോടി എന്ന ആദ്യസിനിമയും മലയാളത്തിന് ലഭിച്ചു കഴിഞ്ഞു. ഇത്തരത്തിൽ പടങ്ങൾ കോടികൾ വാരുമ്പോൾ നിർമാതാവിന് എത്ര രൂപയാകും കിട്ടുക? എല്ലാവർക്കും അറിയാൻ ഏറെ കൗതുകമുള്ളൊരു കാര്യമാണത്. ഇക്കാര്യത്തിലിപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു.
"ആഗോളതലത്തിൽ 200 കോടി ഗ്രോസ് എന്ന് പറയുന്നത് വേഗ് ആയിട്ടുള്ള സ്റ്റേറ്റ്മെന്റാണ്. കേരളത്തിലെ ബോക്സ് ഓഫീസ് സ്ട്രക്ചര്‍ എന്നത് വീക്ക് 1, 2,3, 4 വ്യത്യസ്തമാണ്. അതേസമയം, റസ്റ്റ് ഓഫ് ഇന്ത്യയില്‍ വരുമ്പോഴും വ്യത്യസ്തമാണ്. ഒരു അന്യഭാഷാ സിനിമ കേരളത്തില്‍ വരുമ്പോള്‍ അതിന്‍റെ ശതമാനവും വ്യത്യാസമാണ്. വേള്‍ഡ് വൈഡ് നോക്കുമ്പോഴും വ്യത്യാസമാണ്. ഡോളര്‍ അല്ലെങ്കില്‍ പൗണ്ട് കണക്ക് നോക്കുകയാണെങ്കില്‍ 20 പൗണ്ടിന് ഒരു ടിക്കറ്റ് എടുത്താല്‍ 2000 രൂപയാണ്. അതിലൂടെ എത്ര ശതമാനം കേരളത്തിലെ നിര്‍മാതാവിന് തിരിച്ച് വന്നുവെന്ന് നോക്കണം. ആഗോള ഗ്രോസ് നോക്കുമ്പോള്‍ 2000 വച്ച് കൗണ്ട് ചെയ്യുമ്പോള്‍ 200 കോടി ഈസിയായി നേടാനാകും. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടി എന്ന് പറഞ്ഞാല്‍ 47.5 ശതമാനം പ്രൊഡ്യൂസര്‍ ഷെയര്‍ എന്ന നിലയില്‍ കണക്കാക്കാം. അതായത് കേരളത്തില്‍ നിന്നും 100 കോടി കിട്ടിയാല്‍ ഒരു 45 കോടി രൂപവരെ നെറ്റ് ഷെയര്‍ നിര്‍മാതാവിന് വന്നു. അതില്‍ ടാക്സും വിതരണക്കാരുടെ ഷെയറും ഉണ്ടാകും. അതെല്ലാം കഴിഞ്ഞാല്‍ പകുതിയില്‍ താഴെ നിര്‍മാതാവിന് കിട്ടും. 40 നോക്കിയാൽ മതി. എന്നാല്‍ ഇന്‍റര്‍നാഷണല്‍ വരുമ്പോള്‍, 20 ശതമാനം ആണ്. എ ക്ലാസ് അല്ലെങ്കിൽ എ പ്ലസ് പടങ്ങളായിരിക്കും ഇന്റർനാഷണലി റിലീസ് ചെയ്യുക. എല്ലാ റീജിയണിലും സിനിമകൾ റിലീസാവില്ല. മാക്സിമം മിഡിൽ ഈസ്റ്റ് വരെയുള്ളൂ. പക്ഷേ മാര്‍ക്കറ്റിങ്ങിന് വേണ്ടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് എന്ന് പറയുന്നത്. അത് ഫേയ്ക്ക് ഫിഗര്‍ എന്നാണ് ഞാൻ പറയുന്നത്. ഇത്രയും പേര്‍ സിനിമ സ്വീകരിച്ചു എന്ന് കാണിക്കാന്‍ വേറെ വഴിയില്ലല്ലോ", എന്നാണ് വിജയ് ബാബു പറയുന്നത്. ജിഞ്ചർ മീഡിയയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.