ഹാസ്യ ഇതിഹാസം ചാര്‍ളി ചാപ്ലിന് 129-ാം പിറന്നാള്‍

By Web DeskFirst Published Apr 16, 2018, 12:13 PM IST
Highlights
  • 1889 ഏപ്രില്‍ 16 നാണ് ചാര്‍ളി ചാപ്ലിന്‍ ജനിച്ചത്
  • ദ ഗ്രേറ്റ് ഡിക്റ്റേടറിന്‍റെ പ്രമേയം ലോക രാഷ്ട്രീയ കാലാവസ്ഥയില്‍ ഇന്നും ശ്രദ്ധേയമാണ്
  • 1977 ഡിസംബര്‍ 25 ന് ഈ ലോകത്തോട് വിടപറഞ്ഞു

സ്റ്റേജ് ആര്‍ട്ടിസ്റ്റായ തന്‍റെ അമ്മയ്ക്ക് പകരം സംഗീത വേദിയിലേക്ക് ഓടിക്കയറിയ ആ അഞ്ചു വയസ്സുകാരനെ കൗതുകത്തോടെയാണ് അന്ന് സദസ്സ് കണ്ടത്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ആ ഏകാംഗ പ്രകടനം ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസ അഭിനയ പ്രതിഭയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു. പിന്നീടുളള 75 വര്‍ഷങ്ങള്‍ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു ചാര്‍ളി ചാപ്ലിന്‍. 

1889 ഏപ്രില്‍ 16 ന് ജനിച്ച ചാര്‍ളി ചാപ്ലിന്‍റെ 129-ാം ജന്മവാര്‍ഷികമാണിന്ന് 

1977 ഡിസംബര്‍ 25 ന് ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ആ മനുഷ്യന്‍ ഇന്നും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരുക്കുന്നു. ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്ലറുടെ യുദ്ധകൊതിയെ തന്‍റെ അഭിനയ പ്രകടനത്തിലെ ആക്ഷേപഹാസ്യ ശരങ്ങള്‍കൊണ്ട് വെല്ലുവിളിച്ച സിനിമയാണ് ദ ഗ്രേറ്റ് ഡിക്റ്റേടര്‍.

ദ ഗ്രേറ്റ് ഡിക്റ്റേടര്‍ ഇന്നത്തെ ലോകത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥയിലും ശ്രദ്ധേയമാണ്. 1940 ലായിരുന്നു ദ ഗ്രേറ്റ് ഡിക്റ്റേടര്‍ പുറത്തിറങ്ങിയത്. 1921 ല്‍ പുറത്തിറങ്ങിയ ദ കിഡ് ഈ കാലത്ത് പോലും പരിഹരിക്കപ്പെടാതെ കിടക്കുന്ന സാമൂഹിക അസമത്വങ്ങളെ ആക്ഷേപഹാസ്യം കൊണ്ട് തുറന്നുകാട്ടുന്നു.

68 മിനിറ്റ് ദൈര്‍ഘ്യമുളള ദ കിഡ് ആദ്യ ഫീച്ചര്‍ ഫിലീം കൂടിയാണ് 

ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചുപോയ കുഞ്ഞുചാര്‍ളിയുടെ ചെറുപ്പകാലം അവഗണനയും നിരാശയും നിറഞ്ഞതായിരുന്നു. തനിക്ക് പനിപിടിച്ചു കിടന്ന നാളുകളില്‍ ചാര്‍ളിയെ ഉറക്കാനായി അമ്മ രാത്രിയില്‍ ജനാലയ്ക്ക് പുറത്തെ കാഴ്ച്ചകള്‍ അഭിനയിച്ച് കാണിക്കുമായിരുന്നു. ഇതായിരുന്നു ഭാവിയില്‍ തന്‍റെ അഭിനയ ജീവിത്തെ മികച്ചതാക്കിയതെന്ന് ചാര്‍ളി തന്നെ പറഞ്ഞിട്ടുണ്ട്. ദ സര്‍ക്കസ്, മോഡേണ്‍ ടൈംസ്, ദ ഗോള്‍ഡ് റഷ്, ലൈംലൈറ്റ്, സിറ്റി ലൈറ്റ്സ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍.       

click me!