പേരന്‍പിന്‍റെ നിരൂപണവുമായി ദീപ; ഒപ്പം രണ്ട് ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടിയും

By Web TeamFirst Published Feb 5, 2019, 4:35 PM IST
Highlights

. നിരൂപണം സ്വന്തം വാചകങ്ങൾ തന്നെയാണോ എന്ന് ചോദിച്ചയാൾക്ക് മറുപടിയുമായി അധ്യാപിക ദീപാ നിശാന്ത് നല്‍കിയത്. ഇത് എന്‍റെ വാക്കുകളാണെന്ന് വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നും ദീപ നിശാന്ത് പറഞ്ഞു

തൃശ്ശൂര്‍:  മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രം ഏറെ പ്രശംസയാണ് നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ ഇതാ അധ്യാപിക ദീപനിശാന്തിന്‍റെ നിരൂപണം ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നു. നിരൂപണത്തിന് താഴെ വന്ന രണ്ട് ചോദ്യങ്ങള്‍ രസകരമായിരുന്നു. നിരൂപണം സ്വന്തം വാചകങ്ങൾ തന്നെയാണോ എന്ന് ചോദിച്ചയാൾക്ക് മറുപടിയുമായി അധ്യാപിക ദീപാ നിശാന്ത് നല്‍കിയത്. ഇത് എന്‍റെ വാക്കുകളാണെന്ന് വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നും ദീപ നിശാന്ത് പറഞ്ഞു. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ച് ടീച്ചറുടെ വക രണ്ട് വാക്ക് പറയണമെന്ന് ആരാധകന്റെ കമന്റിന് മറുപടി ഇങ്ങനെ– മമ്മൂട്ടി അതിലുണ്ടായിരുന്നോ? ഞാൻ അമുദവനെ മാത്രമേ കണ്ടുള്ളൂ എന്നാണ് അധ്യാപിക നല്‍കിയ മറുപടി.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

അമുദവനെ ഇഷ്ടപ്പെടാൻ കാരണം അയാൾ 'നെയ്പ്പായസ 'ത്തിലെ ഭർത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാൾ ശപിക്കുന്നില്ല. അവൾ തനിച്ചുതാണ്ടിയ കനൽദൂരങ്ങളോർത്ത് അയാൾക്ക് പശ്ചാത്താപമുണ്ട്.രാവിലെ കുട്ടികളെ ഉണർത്തുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങൾ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേൽ ലാഘവത്തോടെ നാമതിനെ അവഗണിക്കും.

പേരൻപ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തിൽ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയിൽ പലതും പറയാതെ പറയുന്നുണ്ട്.

പേരൻപ് പലരെയും ഓർമ്മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം!

മുറിച്ചുകടക്കാനാകാത്ത സങ്കടനദികളിൽപ്പെട്ടുഴലുന്ന എത്രയോ പേർ!

എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാൽ കുരുങ്ങിക്കിടപ്പവർ ...

സ്വന്തം കുഞ്ഞ് തങ്ങൾക്കു മുൻപേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാർത്ഥനകളിൽ അഭയം തേടുന്നവർ..

ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ 'അക്കറോൺ ' നദിക്കരയിൽ പകച്ചു നിൽക്കുന്ന കുറേപ്പേരെ ഞാൻ ഓർത്തെടുക്കുന്നു..

അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗർത്തങ്ങളിൽ വീണു പിടയുന്നു!

click me!