
തൊടുപുഴ: ചെറിയ വേഷങ്ങള്‍ ആയിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളായിരുന്നു തൊടുപുഴ വാസന്തി ചെയ്തിരുന്നത്. ഒരു നോട്ടം കൊണ്ട് ഭര്‍ത്താവിനെ വരച്ച വരയില്‍ നിര്‍ത്തുകയും കുശുമ്പും കുന്നായ്മക്കാരിയുമായ അയല്‍ക്കാരിയുമായും അവര്‍ തിരശീലയില്‍ ചിരി പടര്‍ത്തി.
തൊടുപുഴയ്ക്കടുത്ത മണക്കാട് എന്ന ഗ്രാമത്തില്‍ ജനിച്ച വാസന്തി പിതാവും നാടക നടനുമായിരുന്ന രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയാണ് അഭിനയലോകത്തേയ്ക്ക് എത്തുന്നത്. നാടകാഭിനയത്തിനിടെ അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തിയെന്ന പേര് വിളിക്കുന്നത്. കെ ജി ജോര്‍ജ്ജിന്റെ യവനികയിലെ രാജമ്മയെന്ന കഥാപാത്രമായിരുന്നു തൊടുപുഴ വാസന്തിയെ പ്രേക്ഷക ശ്രദ്ധയിലേക്കെത്തിച്ചത്. പിന്നീട് വലുതും ചെറുതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവരെ തേടിയെത്തി.
അമ്മയായും, സഹോദരിയായും, അയല്‍ക്കാരിയായും എല്ലാം അവര്‍ തിരശീലയിലെത്തി. പിതാവിന്റെ രോഗമായിരുന്നു ഇടക്കാലത്ത് അവരെ തിരശീലയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ചലചിത്ര രംഗത്തെത്തിയപ്പോഴേയ്ക്കും ഭര്‍ത്താവ് രോഗാതുരനായി 2010 ഓഗസ്റ്റില്‍ മരിച്ചു. ഇതിന് പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി തനിച്ചായി.
സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ ഒരു നൃത്തവിദ്യാലയം തുടങ്ങിയിരുന്നെങ്കിലും പക്ഷേ അത് തുടര്‍ന്ന് പോകാന്‍ സാധിക്കാതെ പൂട്ടുകയായിരുന്നു. പ്രമേഹത്തെതുടര്‍ന്ന് വലതുകാല്‍ മുറിച്ചു മാറ്റി. വിശ്രമത്തിലായിരുന്ന വാസന്തിയ്ക്ക് അടുത്ത പരീക്ഷണം തൊണ്ടയിലെ ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു നേരിടേണ്ടി വന്നത്. പണമില്ലാതെ ചികിത്സ പലപ്പോഴും മുടങ്ങി. സിനിമകളില്‍ അവസരം കുറഞ്ഞതിനെ കുറിച്ച് അവര്‍ പരാതിപ്പെട്ടില്ല, രോഗപീഡകളെ അവര്‍ തനിയെ നേരിട്ടു.
വൃക്കകളും തകരാറിലായി, അവസാന നാളുകളില്‍ കേള്‍വിക്കുറവും താരത്തെ അലട്ടിയിരുന്നു. അവഗണിക്കപ്പെട്ടുവെങ്കിലും ആരോടും പരാതിയില്ലായിരുന്നു വാസന്തിയ്ക്ക്. വാസന്തിയുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചലചിത്രമേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി വാസന്തിയുടെ സഹായത്തിനെത്തിയിരുന്നു. ഒരു കാലത്ത് തിരശീലയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന നടിയുടെ ദുരവസ്ഥയില്‍ നിരവധിപേര്‍ സഹായവുമായി എത്തിയിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ