
പനാജി: നാല്‍പ്പത്തിയെട്ടാമത് ഗോവ രാജ്യാന്തരചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ചത് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ഇന്ത്യന്‍ ചിത്രമായ ബിയോണ്ട് ദ ക്ലൌഡ്‌സ് ആയിരുന്നു. സിനിമയുടെ പ്രദര്‍ശനനത്തിന് മുന്നോടിയായി മജീദ് മജീദി പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. 'എന്റെ നാട്ടിലേക്കാളും ഇന്ത്യയില്‍ ഞാന്‍ പ്രശസ്തനാണ്'. ആ വാക്കുകളോട് ചേര്‍ത്തുവായിക്കാവുന്നതു തന്നെയായിരുന്നു സിനിമയും. ഇന്ത്യന്‍ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള ശ്രമങ്ങളായിരുന്നു സിനിമ.
മുംബെയിലെ ചേരിയിലെ ദുരിതജീവിതമാണ് സിനിമ പറയുന്നത്. സഹോദരങ്ങളായ ആമിറിന്റെയും താരയുടെയും കഥ പറഞ്ഞാണ് മജീദ് മജീദി മുംബയിലെ ചേരിജീവിതത്തിന്റെ അടിത്തട്ടിലെ കഥ പറയുന്നത്. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ആമിറിലൂടെ ഒരേസമയം ജീവിതത്തിന്റെ ഇരുണ്ടഭാവങ്ങളും സ്‌നേഹത്തിന്റെ കരുതലുമാണ് പകര്‍ത്തുന്നത്. ഒരിക്കല്‍ റെയ്ഡ് നടത്തി പൊലീസ് ആമിറിനെ കുടുക്കാന്‍ ശ്രമിക്കുന്നു. പൊലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ആമിര്‍ സഹോദരി താരയുടെ താമസസ്ഥലത്ത് അഭയം പ്രാപിക്കുന്നു. ആമിറിന്റെ കൂട്ടാളിയായ അക്ഷി, താരയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിക്കുന്നു. പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന താര ക്കല്ലുകൊണ്ട് അക്ഷിയുടെ തലയ്ക്കിടിച്ചു. വധശ്രമത്തിനു താര ജയിലിലാകുന്നു. തുടര്‍ന്നുള്ള ഇവരുടെ ജീവിതമാണ് സിനിമ പറയുന്നത്.
ബോളിവുഡ് ചിത്രങ്ങളുടെ മേമ്പൊടിയിലാണ് സിനിമ. വര്‍ണ്ണപ്പൊലിമയുടെ കാഴ്ചകള്‍ ഒഴിവാക്കാതെ തന്നെ മുംബയിലെ അടിത്തട്ടില്‍ കഴിയുന്നവരുടെ സഹനജീവിതത്തിന്റെ കഥയാണ് പറയുന്നത്. വേശ്യാത്തെരുവും അധോലോകവും എല്ലാം മുംബൈയിലെ ചേരി ജീവിതം പകര്‍ത്താന്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നു. മജീദ് മജീദിയുടെ മുന്‍ സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ബിയോണ്ട് ദ ക്ലൌഡ് ഒരുക്കിയിരിക്കുന്നതും. ഇന്ത്യന്‍ ജീവിതത്തിന്റെ സ്വഭാവം പഠിക്കാനുള്ള ശ്രമം നടത്തിയെന്ന് തോന്നിക്കുന്നുണ്ടെങ്കിലും ഉപരിവിപ്ലവകരമായ സമീപനമാണ് മജീദ് മജീദി ബിയോണ്ട് ദ ക്ലൌഡ്‌സില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഹിന്ദി ഭാഷയിലെ സംഭാഷണങ്ങള്‍ ഭൂരിഭാഗമുള്ള സിനിമയില്‍ ഇംഗ്ലിഷിലും തമിഴിലും സംഭാഷണശകലങ്ങളുണ്ട്. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനും മലയാളി നടി മാളവിക മോഹനനുമാണ് ആമിറിനെയും താരയെയും അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലവും അനില്‍ മേത്തയുടെ ക്യാമറാക്കാഴചയുമാണ് സിനിമയുടെ രസച്ചരട് മുറിയാതെ നോക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജ് തിരക്കഥയില്‍ പങ്കാളിയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ