
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി. ഇത് മൂന്നാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെടുന്നത്. ഇതില്‍ രണ്ടുതവണ ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉള്‍പ്പടെ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതാണ് ദിലീപിന് തിരിച്ചടിയായത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണെന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. അറസ്റ്റിലായി അൻപത് ദിവസം തികയുമ്പോഴാണ് ജാമ്യാപേക്ഷയിൽ വിധിയുണ്ടായത്.
കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലിപീനെ അറസ്റ്റ് ചെയ്തത്. ബലാൽസംഗം, ഗൂഡാലോചന അടക്കം ജീവപരന്ത്യം തടവ് കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയായിരുന്നു ജയിലിലടച്ചത്. മജിസ്ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും ജാമ്യം തേടി സമീപിച്ചെങ്കിലും കടുത്ത വിമർശനങ്ങളോടെ തളളി. ഇതിനുപിന്നാലെയാണ് മൂന്നാമതും ജാമ്യം തേടി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിച്ചത്.
മുൻ ജാമ്യാപേക്ഷകളിൽ വിഭിന്നമായി നിരവധി കാര്യങ്ങൾ ഇത്തവണ ഉന്നയിച്ചിരുന്നു. ചില മാധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ഇതിലൊന്ന്. മുഖ്യപ്രതി സുനിൽകുമാറിന്‍റെ മൊഴി മാത്രം മുഖവിലക്കെടുത്ത് പൊലീസ് തന്നേ വേട്ടായിടിയെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിന്റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകൾ നിലവിൽ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു. കാവ്യാ മാധവനുമായി സുനിൽകുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷൻ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നൽകി പുറത്തുവിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ