
ലോസ് ആഞ്ചിലിസ്: സ്ത്രീകള്‍ക്കുനേരെയുളള ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ഹോളിവുഡില്‍ 'മീ ടൂ' മാര്‍ച്ച്. സോഷ്യല്‍മീഡിയയില്‍ തരംഗമായ 'മീ ടൂ' ക്യാമ്പയിനില്‍ നിന്ന് പ്രചോദനം കൊണ്ട് സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഹോളിവുഡിലെ ബോളിവാര്‍ഡില്‍നിന്നും സിഎന്‍എന്‍ ആസ്ഥാനം വരെയാണ് മാര്‍ച്ച് നടന്നത്.
വര്‍ഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തക തരാനാ ബുര്‍കെയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്.
ബുര്‍കെയാണ് 'മീ ടൂ' ക്യാമ്പയിന് തുടക്കമിട്ടതും. ഹാര്‍വി വെയിന്‍സ്റ്റിനെതിരെ വെളിപ്പെടുത്തലുകളുമായി നടി ഏലിയ്‌സ മിലാനോ രംഗത്തെത്തിയതോടെയാണ് 'മീ ടൂ' ഹാഷ് ടാഗ് തരംഗമായത്. ലൈംഗികാതിക്രമങ്ങളില്‍ ഇരയായവര്‍ക്ക് അത് തുറന്നുപറയാനും ഒന്നുചേര്‍ന്ന് പ്രതിഷേധിക്കാനുമുള്ള പ്രചോദനമായി മീ ടൂ ക്യാമ്പയിന്‍ മാറിയത് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് തരാനാ ബുര്‍കെ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് വെയ്ന്‍സ്റ്റീന്‍ വിഷയം വാര്‍ത്തയാകാന്‍ തുടങ്ങിയത്. ഹോളിവുഡിലെ പ്രശസ്തനായ നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നായികമാരെയടക്കം ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഞ്ജലീന ജോളിയടക്കമുള്ള പ്രശസ്ത താരങ്ങള്‍ വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ