
ചെന്നൈ: മലയാളസിനിമയിൽ ഒരു കാലഘട്ടത്തിന്‍റെ രംഗഭാഷ്യം ചമച്ച സംവിധായകന്‍ ഐ വി ശശിക്ക് വിട. തെന്നിന്ത്യൻ സിനിമാലോകത്തിലെ പ്രമുഖർ ഐ വി ശശിക്ക് ആദരാഞ്ജലികളർപ്പിയ്ക്കാൻ ചെന്നൈ സാലിഗ്രാമത്തെ വീട്ടിലെത്തി. അടുത്ത സുഹൃത്തുക്കൾ കൂടിയായ സംവിധായകർ പ്രിയദർശനും ഹരിഹരനുമാണ് ആദ്യമെത്തിയത്. പിന്നീട് നടൻമാരായ റഹ്മാൻ, സംവിധായകൻ ഭാരതിരാജ, ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത്, നടിമാരായ ലിസി, രാധിക, പാർവ്വതി, മുതിർന്ന അഭിനേത്രിയായ ശാരദ എന്നിവർ ഐ വി ശശിയ്ക്ക് ആദരാഞ്ജലികളർപ്പിച്ചു.
അടുത്ത സുഹൃത്തിനെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയ്ക്ക് ഒരു മികച്ച സംവിധായകനെയാണ് നഷ്ടമായതെന്ന് നടൻ കമൽഹാസൻ അനുസ്മരിച്ചു. പച്ചമനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍ ഞാനടക്കമുള്ള നടന്മാരെയും കാഴ്ചകാരയെും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക് എന്‍റെ പ്രിയപ്പെട്ട സാറിന് പ്രണാമം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
പ്രിയപ്പെട്ടവന്‍റെ വിയോഗം എന്നെ തളര്‍ത്തുന്നുവെന്നാണ് മമ്മൂട്ടി ഐവി ശശിയുടെ മരണത്തില്‍ അനുസ്മരിച്ചത്. അദ്ദേഹത്തിന്‍റെ സിനിമാകാലഘട്ടത്തില്‍ ഒപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും സിനിമയില്‍ ഒരു നടന്‍റെ കഥാപാത്രം അനാവരണം ചെയ്യുന്നതില്‍ ഏറ്റവുമധികം സൂക്ഷമത പുലര്‍ത്തിയ സംവിധായകനായിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപിയും അനുസ്‍മരിച്ചു.
മകൾ അനു നാളെ ഉച്ചയോടെ ഓസ്ട്രേലിയയിൽ നിന്ന് ചെന്നൈയിലെത്തിയ ശേഷം നാളെ വൈകിട്ടോടെയാകും ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകൾ ചെന്നൈ പോരൂർ ശ്മശാനത്തിൽ നടക്കുക.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ