
പനാജി: ഇന്ത്യയുടെ 49-ാം രാജ്യാന്തര ചലച്ചിത്രമേള പുരോഗമിക്കുമ്പോള്‍ മികച്ച സിനിമകളും കാണികളുടെ ഒഴുക്കുമായി മേള കൊഴുക്കുകയാണ്. ഐഎഫ്‌എഫ്‌കെയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ടര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ സിലാന്റെ ഏറ്റവും പുതിയ ചിത്രം 'ദി വൈല്‍ഡ് പിയര്‍ ട്രീ'യുടെ പ്രദര്‍ശനം ഇന്നായിരുന്നു. ജാപ്പനീസ് സംവിധായകന്‍ ഹിറോകാസു കൊറേ എഡായുടെ 'ഷോപ്പ് ലിഫ്‌റ്റര്‍' ആയിരുന്നു മറ്റൊരു ശ്രദ്ധേയ ചിത്രം. ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയയുടെയും രമ്യ രാജിന്റെ ഹ്രസ്വചിത്രം മിഡ്‌നൈറ്റ് റണ്ണിന്റെയും പ്രദര്‍ശനം ഇന്നായിരുന്നു. ഒരുമിച്ചായിരുന്നു ഇരു ചിത്രങ്ങളുടെയും പ്രദര്‍ശനസമയം.
ഇക്കഴിഞ്ഞ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനുവേണ്ടി മത്സരിച്ച ചിത്രം തുര്‍ക്കിയുടെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയുമാണ്. സിലാന്റെ ആദ്യചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന, പ്രധാന കഥാപാത്രത്തിന്റെ സ്വന്തം ഗ്രാമത്തിലേക്കുള്ള മടക്കമാണ് വൈല്‍ഡ് പിയര്‍ ട്രീയിലും. എഴുത്ത് ജീവിതമായി കാണുന്ന സിനാന്‍ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കാനുള്ള പരിശ്രമത്തിലാണ്. നാട്ടിലെത്തുന്ന അയാള്‍ എല്ലാത്തരം ശ്രമവുമുപയോഗിച്ച് പ്രസിദ്ധീകരണത്തിനായുള്ള പണം സംഘടിപ്പിക്കാനുള്ള യത്‌നത്തിലാണ്. എന്നാല്‍ സിലാന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ചിത്രം വേണ്ട തൃപ്‌തി നല്‍കിയില്ലെന്ന അഭിപ്രായക്കാരും കാണികളില്‍ ഉണ്ടായിരുന്നു. ഐനോക്‌സിലെ രണ്ടാം സ്‌ക്രീനിലായിരുന്നു സുഡാനിയുടെയും മിഡ്‌നൈറ്റ് റണ്ണിന്റെയും പ്രദര്‍ശനം. മിഡ്‌നൈറ്റ് റണ്ണിന്റെ തുടര്‍ മാര്‍ക്കറ്റിംഗിനായുള്ള അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളികളല്ലാത്ത കാണികളും ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ