
മുന്‍പ് മിക്കയിടങ്ങളും പുരുഷ കേന്ദ്രീകൃതമായിരുന്നു. എന്നാല്‍ അവിടെ സ്ത്രീക്ക് അവളുടേതായ ഒരു സ്ഥാനമുണ്ട്. ഒരു സ്ത്രീയും പുരുഷന് മുകളിലല്ല. ഒരു പെണ്ണും പുരുഷനില്ലാതെ തങ്ങള്‍ക്ക് കഴിയും എന്നും എവിടെയും പറഞ്ഞിട്ടില്ല. എല്ലാവരുടെയും ആഗ്രഹം എപ്പോഴും തുല്യരായിരിക്കണമെന്നാണ്. പറയുന്നത് നടി രചന നാരായണന്‍ കുട്ടിയാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്ത്രീശക്തി പുരസ് കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് അവര്‍. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നൃത്ത പരിശീലനത്തിനിടെയാണ് രചന പറഞ്ഞു തുടങ്ങിയത്..
ഏഷ്യാനെറ്റിന്‍റെ സ്ത്രീ ശക്തി പുരസ്കാര വേദിയില്‍
തീർച്ചയായും അഭിമാനം തോന്നുന്നു. മഹത്തായ ഒരു കാര്യമാണ് നടക്കാൻ പോകുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ വളരെയധികം സന്തോഷം തോന്നുന്നു. ഈ സമൂഹത്തിനു വേണ്ടി ചെയ്ത കാര്യത്തിനുള്ള അംഗീകരമാണ് സ്ത്രീ ശക്തി പുരസ്കാരം. സ്ത്രീകള്‍ക്ക് ഇത്തരം പുരസ്കാരം നല്‍കുന്നത് വലിയ കാര്യമാണ്, അതിൽ സന്തോഷമുണ്ട്.
ഒരു സ്ത്രീ ആയതിൽ ഏറ്റവും സന്തോഷിച്ച നിമിഷം
അത്തരം സന്തോഷം പല സന്ദര്‍ഭങ്ങളില്‍ തോന്നാറുണ്ട്. എന്‍റെ അച്ഛന്‍റെ അമ്മയുടെയും മകളാണ് എന്നത് തന്നെയാണ് വലിയ സന്തോഷം. മകനായിട്ടല്ലല്ലോ പിറന്നത്. അവർ തന്നെ പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ അവരുടെ ഭാഗ്യമാണെന്ന്. അത് തന്നെയാണ് എന്‍റെ സന്തോഷവും.
ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം
എനിക്ക് അമ്മയെ പോലെ തന്നെ ആയിരിക്കണം എന്നാണ് ആഗ്രഹം. കാരണം പല സന്ദർഭങ്ങളിലും ഓരോ പ്രതിസന്ധികളെ അമ്മ തരണം ചെയ്തു മുന്നോട്ടു പോകുന്നത് കണ്ടിട്ടുണ്ട്. അതുപോലെ കുടുംബവുമായി നല്ല ബന്ധം പുലർത്തുന്ന അല്ലെങ്കിൽ സംരക്ഷിക്കുന്ന വ്യക്തി ആണ്. മറ്റുള്ളവരോടും അങ്ങനെ തന്നെയാണ്, അത്രയും സ്മാർട്ട് ആണ് അമ്മ. അമ്മ തന്നെയാണ് മുന്നോട്ട് പോകലിലെ പ്രചോദനം.
സ്ത്രീകൾ പല മേഖലകളിലും മുന്നോട്ടു വരുന്നു
എല്ലാ മേഖലകളിലും സ്ത്രീകള്‍ വരുന്നു അതൊരു പോസ്റ്റീവായ കാര്യമാണ്. കഴിഞ്ഞ 10 വർഷം എടുത്തു നോക്കിയാൽ നമുക്ക് ആ മാറ്റം കാണാൻ കഴിയും. ഞാൻ അച്ഛന്‍റെ ഇഷ്ടത്തിന് 2004 ലൈസൻസ് എടുത്ത വ്യക്തി ആണ്. അന്നൊന്നും സ്ത്രീകൾ സജീവമായിരുന്നില്ല. ഇന്ന് അങ്ങനെ അല്ലല്ലോ. അതുകൊണ്ട് തന്നെ ഇന്ന് സ്ത്രീകൾ വീട്ടില്‍ അടച്ചു പൂട്ടി ഇരിക്കാതെ മുന്നോട്ടു വന്നു ഈ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ട്.
സ്ത്രീ എന്ന നിലയിൽ നേരിട്ട അവഗണന
അത്തരത്തില്‍ അവഗണന നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ അഭിനയത്തിന്‍റെ കാര്യത്തിൽ, പ്രതിഫലത്തിന്‍റെ കാര്യത്തിൽ ഉണ്ടാകാറുണ്ട്. നമ്മുടെ സമൂഹത്തില്‍ ആണ്‍ പെണ്‍ വ്യത്യാസം കുട്ടിക്കാലം മുതലെ കാണിക്കാറുണ്ട്. ഈ അടുത്ത് കണ്ട ഒരു വീഡിയോയിൽ പോലും അത്തരം വിവേചനം കണ്ടു. ഒരു വീട്ടില്‍ ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ പോലെ ജോലി കൊടുത്തു. അവർ അത് ചെയ്തു, പക്ഷെ അവർക്ക് കിട്ടിയ സമ്മാനങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നു. കുറച്ചു ചോക്ലേറ്റ് ആയിരുന്നു സമ്മാനം, പക്ഷെ അവയുടെ എണ്ണത്തില്‍ പെണ്‍കുട്ടികള്‍ക്ക് കുറവുണ്ടായിരുന്നു.
സ്ത്രീസംഘടനകള്‍ എങ്ങനെയാവണം
എല്ലാ രംഗങ്ങളിലും സ്ത്രീ സംഘടനകള്‍ രൂപീകരിക്കുന്നുണ്ട്. സംഘടനയൊക്കെ നല്ലതാണ്. എന്നാലത് മറ്റൊരളുടെ കുറ്റം കണ്ടുപിടിക്കുന്ന രീതിയിൽ ആവരുത്. അവരവരുടെ അവകാശങ്ങൾക്ക് നേടിയെടുക്കാന്‍ സംഘടനകള്‍ നല്ലതാണ്. ഫെമിനിസം കൊണ്ട് ആണിന് മീതെ സ്ത്രീ എന്നല്ല പറഞ്ഞിട്ടള്ളത്. എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞുകൊണ്ട് രചന പതുക്കെ നൃത്തത്തിലേക്ക് ശ്രദ്ധ തിരിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ