
സി.വി.സിനിയ
'കുടിയില് ഉമ്മ മാത്രമേ ഉള്ളു.. അതുകൊണ്ട് പഠിക്കാനും ജോലിക്കൊന്നും പോകാന്‍ പറ്റിയെന്ന് വരില്ല'. ഈയിടെ മലയാളികള്‍ കണ്ട രസകരമായ പെണ്ണുകാണല്‍ ടീസറിലെ ചില സംഭാഷമാണിത്... പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രിയ താരം സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായി എത്തുന്ന ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം 'സുഡാനി ഫ്രം നൈജീരിയ'യിലെ ടീസര്‍. സുഡാനിയും മലപ്പുറും ക്ലബ് മാനേജരും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ സക്കരിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.
സുഡാനി ഫ്രം നൈജീരയുടെ പ്രതീക്ഷകള്‍
ഫുട്‌ബോള്‍ സിനിമകള്‍ക്ക് എപ്പോഴും കേരളത്തില്‍ നല്ല സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. .ഇപ്പോള്‍ ബ്ലാസ്റ്റേഴ്സുക്കെ വന്നത് കൊണ്ട് കേരളത്തില്‍ വീണ്ടും ഫുട്‌ബോള്‍ മയമായി. ഇത് മലബാറില്‍ കൂടുതല്‍ ആണ്. അതുകൊണ്ട് തന്നെ ഇത് ഫുട്‌ബോളുമായി ബന്ധപ്പെട്ട സിനിമ ആണ്. പക്ഷെ ഒരു സ്‌പോര്‍ട്‌സ് മൂവി അല്ല. ഒരു ഫാമിലി ഡ്രാമയാണ്. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ നടക്കുന്ന സിനിമ ആണ്. ഒരു ആഫ്രിക്കന്‍ കളിക്കാരനും മലപ്പുറത്തെ ഫുട്‌ബോള്‍ മാനേജരും തമ്മിലുള്ള ഒരു ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം. ഈ ചിത്രത്തെ ഒരു ഫുട്ബോള്‍ സിനിമയായിട്ട് തന്നെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതെന്നാണ് ഇപ്പോള്‍ നമുക്ക് ലഭിക്കുന്ന പ്രതികരണം. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത്.
സൗബിന്റെ ആദ്യ നായക വേഷം
മലയാളികളെ ചിരിപ്പിക്കുന്ന മികച്ച നടനാണ് സൗബിന്‍ ഷാഹിര്‍. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എന്ന നിലയില്‍ എനിക്ക് ഏറെ പ്രതീക്ഷയുണ്ട്. സൗബിന്‍ ഏതു സിനിമയില്‍ വന്നാലും ഏതു വേഷം ചെയ്താലും പ്രേക്ഷകരെ രസിപ്പിക്കുന്ന വ്യക്തി ആണ്. സൗബിന്റെ കോമഡി മാത്രമല്ല മറ്റൊരു ഭാവം കൂടി ഇതില്‍ പ്രതീക്ഷിക്കാം. മലപ്പുറത്തെ ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ മാനേജര്‍ ആയ മജീദ് എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത് . അധികം വിദ്യാഭ്യാസം ഒന്നുമില്ലാത്ത ഒരു സാധാരണക്കാരനായ ഒരാള്‍.
സുഡാനി ഫ്രം നൈജീരിയ എന്ന പേരിനു പിന്നില്‍
മലബാറില്‍ പ്രചാരത്തിലുള്ള ഒരു പേരാണ് 'സുഡാനി' എന്ന് പറയുന്നത്. ഇവിടെയുള്ള ക്ലബ് ഫുട്‌ബോള്‍ മത്സരത്തിന് എത്തുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരൊക്കെയാണ്. അവരെ ഇവിടെയുള്ള നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത് സുഡാനി എന്നാണ്. മാത്രമല്ല തുടക്കത്തില്‍ ഇവിടെ കളിച്ചിരുന്നത് സുഡാനില്‍ നിന്നുള്ളവരായിരുന്നു. കേരളത്തില്‍ പഠിക്കാനൊക്കെ എത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ ക്ലബുകള്‍ വഴി ഫുട്‌ബോള്‍ കളിച്ചിരുന്നു. അവരിലൂടെയാണ് ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ളവരൊക്കെ കളിക്കാനായി മലപ്പുറത്ത് എത്തുന്നത്.മലബാറില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങിയാല്‍ ഓരോ ടീമിലും മൂന്ന് ആഫ്രിക്കകാരെ ഉള്‍പ്പെടുത്തിയാണ് കളിക്കുന്നത്. നേരത്തെ സുഡാനികള്‍ കളിച്ചത് കൊണ്ട് തന്നെ ഇപ്പോള്‍ ഏത് രാജ്യക്കാര്‍ വന്നാലും അവരെ സുഡാനികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അങ്ങനെയാണ് ഈ പേരിലേക്ക് ഞാനും എത്തുന്നത്.
നായികാ വേഷം
50 വയസ്സിന് മുകളിലുള്ള രണ്ടുപേരാണ് നായികമാര്‍. നാടകത്തില്‍ ഒരുപാട് അഭിനയിച്ചിട്ടുള്ള സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. മാത്രമല്ല ഒരുപാട് പുതുമുഖങ്ങളാണ് ഈ സിനിമയില്‍ അണിനിരക്കുന്നത്. നാട്ടിലുള്ള നിന്ന് കണ്ടെത്തിയിട്ടുള്ള ഒരുപാട് പേര്‍ ഈ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. ഇതിലെ ഒരു കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത് ആഫ്രിക്കന്‍ കളിക്കാരനായ സാമൂവല്‍ എബിയോളയാണ്. അദ്ദേഹത്തെ കൂടാതെ രണ്ടുമൂന്ന് വിദേശികള്‍ ചിത്രത്തില്‍ ചെറിയ വേഷങ്ങളിലായി എത്തുന്നുണ്ട്.
ഈ പ്രൊജക്ടിലേക്ക് എത്തുന്നത്
നേരത്തെ പലതരം പ്രൊജക്ടുകള്‍ മനസ്സിലുണ്ടായിരുന്നു. ഒന്നര വര്‍ഷം ഇതിന്റെ പിന്നാലെ തന്നെയാണ്. ഒരു സ്വതന്ത്ര സിനിമയായിട്ട് ചെയ്യണമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. സംവിധായകന്‍ രാജീവ് രവിയുമായി ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹമാണ് സ്വതന്ത്ര സിനിമ എന്ന തീരുമാനത്തില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. വലിയ ക്യാന്‍വാസില്‍ ചെയ്യേണ്ട സിനിമയാണിതെന്നും അങ്ങനെ നിര്‍മാതാക്കളായ സമീര്‍ താഹിറിനോടും ഷൈജു ഖാലിദിനോടും കഥപറയുന്നത്.
ലൊക്കേഷന്‍, ചിത്രീകരണം
മലപ്പുറം രാമനാട്ടുകരയിലെ വാഴയൂരും കോഴിക്കോടുമാണ് പ്രധാന ലൊക്കേഷന്‍. മലപ്പുറം കോട്ടയ്ക്കലിലെ ഒരു സ്‌റ്റേഡിയത്തിലാണ് യഥാര്‍ത്ഥ ടൂര്‍ണമെന്‍റ് ഷൂട്ട് ചെയ്തത്. ഘാനയിലും ചിത്രീകരിച്ചത്.
സിനിമയോടുള്ള ഇഷ്ടം
കുട്ടിക്കാലം മുതല്‍ തന്നെ സിനിമ മനസ്സിലുണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് തന്നെ കുറേ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ചെയ്തിരുന്നു. അതില്‍ ചിലതിന് അവാര്‍ഡൊക്കെ ലഭിച്ചു. സിനിമയോടുള്ള ഇഷ്ടം കൊണ്ടു തന്നെ ഐ ഐ എഫ് കെ പോലുള്ള സിനിമാ മേളകളില്‍ പതിവായി പങ്കെടുത്തിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. അന്ന് സിനിമ ചെയ്യാന്‍ കഴിയാത്തത് കൊണ്ട് തന്നെ റേഡിയോ നാടകങ്ങളൊക്കെ റെക്കോര്‍ഡ് ചെയ്ത് കേട്ടിരുന്നു. നാട്ടിലുള്ള ഒരു സ്റ്റുഡിയോയില്‍ പോയി അവിടുത്തെ ക്യാമറമാനെ വച്ച് നാടകത്തിന്റെ തിരക്കഥ പോലെ ഉണ്ടാക്കി അത് ചെയ്യുമായിരുന്നു. അന്നൊന്നും സിനിമ ചെയ്യുന്നതിനെ കുറിച്ച് അത്ര വലിയ ധാരണയൊന്നും ഇല്ലായിരുന്നല്ലോ. പ്ലസ് വണ്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്.പിന്നീട് വിശേഷപ്പെട്ട ദിവസങ്ങളില്‍ ഷോര്‍ട്ട് ഫിലിം ചെയ്യുമായിരുന്നു. കോളേജില്‍ എത്തിയതിന് ശേഷമാണ് സിനിമയെ ഗൗരവമായി കാണുന്നത്. 2012 ല്‍ ഹാങ്ങോവര്‍, അറബ് ഒമാന്‍ എന്നീ രണ്ട് ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
പുതിയ പ്രൊജക്ട്
പുതിയ പ്രൊജക്ട്. പലരീതിയിലുള്ള സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അടുത്ത പ്രൊജക്ട് ഏത് തരത്തിലുള്ളതാണെന്ന് തീരുമാനിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കളില്‍ തന്നെ ചില പ്രൊജക്ടുകള്‍ ഉണ്ട്.
എന്‍റെ സിനിമ ലോകത്തെ മുഴുവന്‍ കാണിക്കണം
എല്ലാവരോടും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന തരത്തിലുള്ള സിനിമ ചെയ്യണം. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളെ കാണിക്കുകയും അവര്‍ ആ സിനിമ ആസ്വദിക്കുകയും ചെയ്യുന്നത് എനിക്ക് നേരിട്ട് കാണണമെന്നുണ്ട്. അങ്ങനെ ഒരു സിനിമയുമായി ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നുണ്ട്. അത്തരത്തിലുള്ള ഒരു സിനിമ ചെയ്യുന്നതോടെ എന്റെ എല്ലാ ആഗ്രഹവും പൂര്‍ത്തിയാകുമെന്നാണ് തോന്നുന്നത്.
തന്‍റെ ആദ്യ സിനിമ നാളെ തിയേറ്ററുകളില്‍ എത്തുന്നതിന്‍റെ സന്തോഷത്തില്‍ സക്കരിയ പറഞ്ഞു ഈ സിനിമ സംഭവിച്ചത് എനിക്ക് ഒരിക്കലും മറക്കാനാവില്ല... എന്‍റെ നാടിന്‍റെയും വീടിന്‍റെയും ശ്വാസം ഈ സിനിമയിലുണ്ട് ആത്മസംതൃപ്തിയോടെ സക്കരിയ പറഞ്ഞു നിര്‍ത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ