
ദിലീപിനെ താരസംഘടനയായ എ എം എം എയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കന്നഡ സിനിമാ ലോകം. നടപടി പുനപരിശോധിക്കണമെന്ന് സിനിമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 50 പേര്‍ ഒപ്പിട്ട കത്താണ് എ എം എം എയ്‍ക്ക് അയച്ചിരിക്കുന്നത്. ശ്രുതി ഹരിഹരൻ, പ്രകാശ് രാജ്, രൂപ അയ്യർ, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ്, ദിഗ്‌നാഥ്, രൂപ നടരാജ്, മേഘ്ന രാജ്, സംഗീത ഭട്ട്, കാവ്യ ഷെട്ടി, സംയുക്ത ഹൊർണാഡ്, ഭാവന റാവു, നിവേദിത, വീണ സുന്ദർ, ചേതൻ തുടങ്ങിയവർ ഉള്‍പ്പടെയുള്ളവരാണ് ഒപ്പിട്ടിരിക്കുന്നത്. കന്നഡ ഫിലിം ഇൻഡസ്ട്രി (കെഎഫ്ഐ), ഫിലിം ഇൻഡ്സ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റി (എഫ്ഐആർഇ) സംഘടനകളിലെ അംഗങ്ങളാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
ആദരവ് അര്‍ഹിക്കുന്ന കാര്യങ്ങള്‍ ചെയ്ത ചരിത്രമുള്ള സംഘടനയാണ് എ എം എം എ. എന്നാൽ ലൈംഗിക കുറ്റകൃത്യക്കേസ് നിലവിലുള്ള ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നതും ദൗർഭാഗ്യകരവുമാണ്. 2017ൽ ദിലീപിനെ സംഘടന പുറത്താക്കിയത് നടിയെ തട്ടിക്കൊണ്ടു പോയ കുറ്റവും ലൈംഗിക പീഡനക്കേസും കാരണമാണ്. കുറ്റക്കാരനെന്നു നിയമം മൂലം തെളിയുന്നതു വരെ നിരപരാധിയാണെന്നു ഭരണഘടന വിഭാവനം ചെയ്യുന്നതിനൊപ്പം തന്നെയാണ് കെഎഫ്ഐയും എഫ്ഐആർഇയും. എന്നാൽ കേസിൽ പ്രതിയാക്കപ്പെട്ടയാൾ ഇപ്പോഴും കുറ്റവിമുക്തനായിട്ടില്ല. സംഘടനയിലെ ഒര് അംഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായതും. അതിനാല്‍ ദിലീപിനെ തിരിച്ചെടുത്ത് ഒരിക്കലും അഭികാമ്യമല്ലെന്നും കത്തില്‍ പറയുന്നു.
സ്ത്രീസുരക്ഷയും ലിംഗസമത്വവും ദേശീയ തലത്തിൽ തന്നെ ചർച്ചയാകുമ്പോൾ സമൂഹത്തിൽ മറ്റുള്ളവർക്കു മാതൃകയാകേണ്ട പ്രവർത്തനങ്ങളാണ് ചലച്ചിത്ര മേഖലയിൽ നിന്നും ഉണ്ടാകേണ്ടത്. അതിനാല്‍ കുറ്റവിമുക്തനാക്കപ്പെടുന്നതു വരെ ദിലീപിനെ പുറത്തു തന്നെ നിർത്താൻ ‘അമ്മ’ തയാറാകണമെന്നും കത്തില്‍ പറയുന്നു.
അതിനിടെ അമ്മയിൽ അംഗത്വം എടുക്കില്ലെന്ന് കാണിച്ച് മലയാള സിനിമയിലെ 14 നടിമാർ രംഗത്തെത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ