
രജനീകാന്തിന്റെ കാല സിനിമയെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾ തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. കർണാടകത്തിലെ ജനങ്ങളും ഫിലിം ചേംബറും കാല സിനിമ കാണാൻ ആഗ്രഹിക്കുന്നില്ല എന്നതാകാം വിലക്കിന് കാരണം. ചില തീവ്ര കന്നട സംഘടനകൾ സിനിമ റിലീസിംഗ് അനുവദിക്കരുതെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് അനുയോജ്യമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാവേരി നദീജല പ്രശ്നത്തിൽ രജനി നടത്തിയ മുമ്പ് നടത്തിയ പരാമർശമാണ് വിലക്കിന് കാരണം. കാല റിലീസിംഗ് അനുവദിക്കരുതെന്ന് ആവശ്യവുമായി തീവ്രകന്നട സംഘടനകളാണ് രംഗത്തെത്തിയത്. സുപ്രീം കോടതി വിധി പ്രകാരം തമിഴ്നാടിന് അർഹതപ്പെട്ട വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാകണമെന്നായിരുന്നു രജനീകാന്തിന്റെ വിവാദ പരാമർശം. രജനിയുടെ കന്നടവിരുദ്ധ പരാമർശമാണ് തീവ്ര കന്നട സംഘടനകളെ പ്രകോപിപ്പിച്ചത്.
എന്നാൽ കർണാടകത്തിലെ രജനി ആരാധകർ കാല റിലീസിംഗിന് അനുമതി നൽകിയില്ലെങ്കൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ആത്മഹത്യാ ഭീഷണി ഉയർത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. റിലീസിംഗ് തടസ്സപ്പെടുത്തരുതെന്ന ആവശ്യവുമായി സിനിമാ താരങ്ങളായ വിശാലും പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ ഭാഗം തന്നെയാണ് കന്നട ഫിലിം ചേംബർ. അതുകൊണ്ട് പ്രശ്നത്തിൽ അവർ ഇടപെടുമെന്നും പരിഹാരം കാണുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം ബാഹുബലി 2 വിലക്ക് നേരിട്ടത് പത്ത് വർഷം മുമ്പ് കാവേരി പ്രശ്നത്തിൽ നടൻ സത്യരാജ് നടത്തിയ പ്രസ്താവനയിൻമേലായിരുന്നു. രജനീകാന്തിന്റെ കുസേലനും വിലക്ക് നേരിട്ടിരുന്നു. ഇവർ രണ്ടുപേരും മാപ്പ് പറഞ്ഞതിന് ശേഷമായിരുന്നു റിലീസിംഗ് അനുവദിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ