
കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രം വിജയിക്കാന്‍ എന്റെ സഹായം അവര്‍ക്ക് ആവശ്യമില്ലെന്ന് മാലാ പാവര്‍വതി. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാര്‍വതിയുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
'കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാന്‍ എന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാര്‍വ്വതിയുടെ തലയില്‍ വെച്ച് കെട്ടുന്നു. അവര്‍ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിന്‍ കാരണമായി ചൂണ്ടി കാട്ടുന്നു. അതിന്റെ തുടര്‍ച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാന്‍ ഇന്നലെയും കൂടി റിപ്പോര്‍ട്ടറില്‍ പറഞ്ഞു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാന്‍ പറ്റിയത്.'
അന്താരാഷ്ട്രാ ചലച്ചിത്ര മേളയിലെ വേദിയില്‍ വച്ച് മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച ശേഷമാണ് നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണവും ഡിസ്ലൈക്ക് കാംപയിനും ആരംഭിച്ചത്.
പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ഫാന്‍സെന്ന് അവകാശപ്പെടുന്നവര്‍ ഭീഷണി മുഴക്കിയിരുന്നു. റോഷ്നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറി എന്ന സിനിമയുടെ പാട്ടുകള്‍ക്കും ട്രെയ്ലറുകള്‍ക്കുമെതിരേ ഡിസ്ലൈക്ക് കാമ്പയിന്‍ നടന്നു. തുടര്‍ന്ന് ചിത്രത്തിന്‍റെ പരാജയത്തിന് കാരണമായത് ഈ ഹേറ്റ് കാംപയിനാണെന്നായിരുന്നു സംവിധായിക രോഷ്നി ദിനകറിന്‍റെ ആരോപണം.
താന്‍ സംവിധാനം ചെയ്ത മൈ സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിന്റെയോ പാര്‍വ്വതിയുടെയോ പിന്തുണ തനിക്കില്ലെന്ന് സംവിധായിക റോഷ്‌നി ദിനക പറഞ്ഞിരുന്നു. ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് സംസാരിച്ചുവെന്നും റോഷ്‌നി, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പ്രതികരിച്ചിരുന്നു.
പാര്‍വതിക്കും പൃഥ്വിരാജിനുമെതിരെ സംവിധായിക രോഷ്നി ദിനകര്‍ നേരത്തെ നടത്തിയ പ്രതികരണം
'നാളെ ആരുടെ സിനിമയ്ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം. എന്നാല്‍ സിനിമ ഇത്രയും രൂക്ഷമായ രീതിയില്‍ സൈബറിടത്തില്‍ ആക്രമിക്കപ്പെടുമ്പോഴും പാര്‍വ്വതിയോ പൃഥ്വിരാജോ ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല. ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയും ഇവരില്‍ ഒരാളും ഇതുവരെ ഒരു മീഡിയയിലും വന്നില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വ്വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണം. നാളെ ആരുടെ പടത്തിന് വേണമെങ്കിലും ഇത് സംഭവിക്കാം. ചിത്രത്തിലെ പാട്ട് റിലീസായപ്പോഴാണ് ആദ്യമായി ഹേറ്റ് ക്യാംപെയ്ന്‍ നടന്നത്. ഇപ്പോള്‍ ചിത്രം റിലീസായതിന് ശേഷവും അത് തന്നെ അവസ്ഥ.
ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വ്വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്. ലാലേട്ടനുമായി സംസാരിച്ചപ്പോള്‍ സിനിമ നല്ലതാണെന്ന് പറയിപ്പിക്കുക മാത്രമാണ് വഴിയെന്ന് അദ്ദേഹം പറഞ്ഞു..' റോഷ്‌നി വ്യക്തമാക്കുന്നു.
റോഷ്‌നി ദിനകര്‍ തന്നെയാണ് മൈ സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നതും. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. പോര്‍ച്ചുഗല്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റിലീസിന് മുന്‍പുള്ള പല ഘട്ടങ്ങളിലും ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് ക്യാംപെയ്ന്‍ നടന്നിരുന്നു. റെക്കോര്‍ഡ് ഡിസ്‌ലൈക്കുകളാണ് ട്രെയിലറിനും പാട്ടിനും ലഭിച്ചത്. ചിത്രം റിലീസായതോടെ ഈ വിദ്വേഷ പ്രചരണം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണെന്നാണ് സംവിധായികയുടെ ആരോപണം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ