
പുരുഷന്മാരും കാസ്റ്റിംഗ് കൗച്ചിന് ഇരകളാകുന്നുണ്ടെന്ന യുവനടന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മലയാള സിനിമാ ലോകത്തു നിന്ന് കൂടുതല്‍
വെളിപ്പെടുത്തലുകള്‍ക്ക് സാധ്യത. എന്നാല്‍ യുവനടന്‍ നവജിത് നാരായണ്‍ അല്ല ആദ്യമായി ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ തങ്ങള്‍ നേരിടുന്ന കാസ്റ്റിംഗ് കൗച്ച് പുരുഷ താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഇത് വേണ്ട ശ്രദ്ധ നേടിയില്ലെന്ന് മാത്രം.
വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ മാത്രമാണ് അവസരങ്ങള്‍ക്കായി ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പുരുഷന്മാരും ലൈംഗികമായി സംതൃപ്തിപ്പെടുത്തേണ്ട അവസ്ഥ സിനിമാ ലോകത്ത് ഉണ്ടെന്നാണ് മുതിര്‍ന്ന നടന്‍ ശശി കപൂര്‍ മുതല്‍ റണ്‍വീര്‍ സിംഗ് വരെയുള്ള താരങ്ങളുടെ വെളിപ്പെടുത്തല്‍.
1960 കളില്‍ ഇന്ത്യന്‍ സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നുവെന്ന് 2014 ല്‍ ശശി കപൂര്‍ ആണ് വെളിപ്പെടുത്തിയത്. പുതുമുഖങ്ങളായെത്തുന്ന
നടന്‍മാര്‍ക്ക് മുതിര്‍ന്ന നടിമാരില്‍നിന്ന് വരെ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു അന്ന് ശശി കപൂര്‍ വെളിപ്പെടുത്തിയത്.
'അന്ധേരിയിലെ ഒരു വൃത്തികെട്ട മനുഷ്യന്‍' എന്നാണ് തനിക്ക് ലൈംഗിക ചുവയോടെ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ആളെ റണ്‍വീര്‍ വിശേഷിപ്പിച്ചത്. ''ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ലൈംഗിക ബന്ധത്തിനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അയാള്‍ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു...'' - റണ്‍വീര്‍ പറഞ്ഞു.
സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ എന്ന ചിത്രത്തില്‍ ഉന്നതങ്ങളിലെത്താന്‍ ഒരു നടന്‍ ചെയ്യേണ്ട വിട്ടുവീഴ്ചകളെ കുറിച്ച് പറയുന്നുണ്ട്. സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഫാഷന്‍. പ്രമുഖ സിനിമാ നിരൂപകന്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതായി പ്രമുഖ ഗായകന്‍ സോനു നിഗം വെളിപ്പെടുത്തിയിരുന്നു. ഇതിന് എതിര്‍ത്തതോടെ ഇയാള്‍ സോനുവിന്‍റെ പാട്ടുകളെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതുന്നത് പതിവായിരുന്നു.
ഫാഷന്‍ നായിക പ്രിയങ്ക ചോപ്രയും നടന്മാര്‍ നേരിടുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇന്‍റസ്ട്രിയില്‍ പിടിച്ച് നില്‍ക്കാന്‍ കഷ്ടപ്പെടുന്ന പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നുന്ന ഒരു വിഭാഗം നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക. എന്നാല്‍ മലയാളത്തില്‍ ഇതാദ്യമായാണ് ഒരു നടന്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുന്നത്. ആമി, പോരാട്ടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവജീത് നാരായണ്‍ ആണ് അവസരം നല്‍കാന്‍ ലൈഗികമായി സംതൃപ്തിപ്പെടുത്തണമെന്ന സംവിധായകന്‍റെ ആവശ്യം നേരിടേണ്ടി വന്നത്. എന്നാല്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ച കൈയിന് പകരം അയാളുടെ മുഖത്തടിച്ചാണ് ആ മുറിയില്‍നിന്ന് ഇറങ്ങിപ്പോന്നതെന്ന് നവജിത് ഏഷ്യാനെറ്റ് ന്യൂസിനോട്
പ്രതികരിച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ