
താന്‍ കാന്‍സര്‍ ബാധിതയാണെന്ന വിവരം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി വെളിപ്പെടുത്തിയത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ് രേണു. രോഗവിവരവും ചികിത്സ സംബന്ധിച്ച കാര്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ രേണു തന്‍റെ ഫോളോവേഴ്സിനെ അറിയിക്കാറുണ്ട്. മുന്‍പ് വിമര്‍ശിച്ചിരുന്ന പലരും രേണുവിന് പിന്തുണയുമായി എത്തിയപ്പോഴും അവരുടെ വീഡിയോകള്‍ക്ക് താഴെ ഇപ്പോഴും നെഗറ്റീവ് കമന്‍റുകള്‍ വരുന്നുണ്ട്. അത്തരം പ്രതികരണങ്ങള്‍ രേണുവിന് മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ബിഗ് ബോസിലെ സഹതാരവും ടൈറ്റില്‍ വിജയിയുമായ അനുമോള്‍ പറയുന്നു. യുട്യൂബേഴ്സിനോട് പ്രതികരിക്കവെയാണ് അനുമോള്‍ ഇക്കാര്യം പറയുന്നത്. ബിഗ് ബോസിലെ സഹതാരങ്ങളായ ആദിലയ്ക്കും നൂറയ്ക്കുമൊപ്പം അനുമോള്‍ കഴിഞ്ഞ ദിവസം രേണു സുധിയെ സന്ദര്‍ശിച്ചിരുന്നു.
അനുമോളുടെ വാക്കുകള്‍ ഇങ്ങനെ- “സോഷ്യല്‍ മീഡിയയില്‍ ചില നെഗറ്റീവുകളൊക്കെ കാണുന്നതുകൊണ്ട് പുള്ളിക്കാരിക്ക് അതിന്‍റെ ഫ്രസ്ട്രേഷന്‍ ഉണ്ട്. അങ്ങനെയാണ് പുള്ളിക്കാരി ഓരോ വീഡിയോ ഒക്കെ ചെയ്യുന്നത്. വീഡിയോ ഒന്നും ചെയ്യാന്‍ നില്‍ക്കേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം തുറക്കാനേ പോകണ്ട, ഫോണേ എടുക്കണ്ട എന്ന് പറഞ്ഞിരിക്കുകയാണ്. ഡോക്ടര്‍മാരൊക്കെ വഴക്ക് പറയുന്നുണ്ട് പുള്ളിക്കാരിയെ, ഫോണ്‍ ഉപയോഗിക്കുന്നതിന്. ഇങ്ങനെയുള്ള വീഡിയോകള്‍ കാണുന്നതിനും പ്രതികരിക്കുന്നതിനുമൊക്കെ. അതൊക്കെ ഒന്ന് നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേള്‍ക്കാം എന്നൊക്കെ പറയുന്നുണ്ട്”, അനുമോള്‍ പറയുന്നു.
“പുള്ളിക്കാരി ഫുഡ് ഒന്നും കഴിക്കുന്നില്ല. ശരീരഭാരം ഇപ്പോള്‍ 34 കിലോഗ്രാമേ ഉള്ളൂ. ഇത്രയും മരുന്ന് ഉള്ളിലേക്ക് പോകുമ്പോള്‍ കുറച്ച് ഹെല്‍ത്തി ആയിരിക്കണം. ശരീരഭാരമെങ്കിലും വേണം. ഫുഡ് ഒക്കെ കഴിച്ച് കുറച്ച് ഹെല്‍ത്തി ആയിട്ട് വരണം. ഞങ്ങള്‍ പറഞ്ഞുകൊടുത്തു. പഴയത് പോലെ വേണ്ടേ, അഭിനയിക്കണ്ടേ, ഉദ്ഘാടനം ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു. കേള്‍ക്കാമെന്നും പറഞ്ഞിട്ടുണ്ട്. പഴയതുപോലെ വരട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത്. നമുക്ക് അതാണ് വേണ്ടതും”, അനുമോള്‍ പറഞ്ഞവസാനിപ്പിക്കുന്നു.
നിലവില്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് രേണു സുധി പറഞ്ഞിരുന്നു- "കാന്‍സര്‍ രോഗിയായ എന്‍റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്‍റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത് മാത്രമല്ല എന്‍റെ അസുഖം. എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും നിങ്ങള്‍ക്ക് അറിയില്ല. അതൊന്നും അറിയാതെയാണ് സോഷ്യല്‍ മീഡിയയില്‍ കിടന്ന് എന്നെ കുറ്റപ്പെടുത്തുന്നത്", എന്നായിരുന്നു രേണുവിന്‍റെ വാക്കുകൾ.