
തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടി സജ്ന നൂറിനെതിരെ മുൻ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ദിയ സന തനിക്ക് എംഡിഎംഎ നല്‍കിയെന്നും താന്‍ അത് ഉപയോഗിച്ചുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സജ്ന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ദിയ സന.
''ജീവിതത്തിൽ മനുഷ്യന് പല പ്രതിസന്ധികളും ഉണ്ടാകും. അങ്ങനൊരു ഘട്ടത്തിലുടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ഞാൻ ഫൈറ്റ് ചെയ്യുന്നത് എല്ലാ ഹോൾഡുമുള്ള ഒരാളോടാണ്... റസൂൽ പൂക്കുട്ടി. സജ്‌നയെ മുൻനിർത്തി സജ്‌നയുടെ ഭർത്താവായ ഫിറോസ് ഖാനെതിരെ റസൂൽ പൂക്കുട്ടി കളിക്കുന്ന കളികളുടെ മഹാ സംഗമമാണ് ഒരു മാസമായി സോഷ്യൽ മീഡിയ മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലുമൊക്കെ സജ്‌ന ആത്മഹത്യക്ക് ശ്രമിക്കുമ്പോഴും അവരുടെ എന്തെങ്കിലും മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും വേണ്ടി മാത്രമാണ് അവരുടെ വീട്ടിൽ അവർ വിളിച്ചപ്പോളും റസൂൽ പൂക്കുട്ടി വിളിച്ച് പറഞ്ഞപ്പോഴും പോയിട്ടുള്ളു. അതല്ലാതെ സജ്‌ന ആരോപിച്ചതുപോലെ എംഡിഎംഎ എന്ന സിന്തറ്റിക് ലഹരി ഉപയോഗിച്ചു, അവരുടെ വീട്ടിൽ ബിഗ് ബോസ് മത്സരാര്‍ഥികളുമായി ഞാൻ പോയി, സജ്‌നക്ക് ലഹരി തിന്നാൻ കൊടുത്തു എന്നൊക്കെയുടെ അവരുടെ ആരോപണം തെറ്റാണ്. ഒരു തെളിവുകളും ഇല്ലാതെ എനിക്ക് എതിരെ ഇങ്ങനെ റസൂൽ പൂക്കുട്ടിയും സജ്‌നയും കൂടി അവരുടെ പ്രശ്നങ്ങളെ സോഷ്യൽ മീഡിയയിൽ നിന്നും ഹൈഡ് ചെയ്യാൻ എന്നെ കരുവാക്കി എന്റെ ജീവിതത്തെ ഒരു ചോദ്യ ചിഹ്നമാക്കി.
ഞാൻ ഇപ്പോൾ ഈ തെറ്റ് ചെയ്തിട്ടില്ല എന്ന് മാത്രമെ പറയാൻ സാധിക്കുകയുള്ളൂ. തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീ, അതാണ് ഞാൻ. ജീവിതത്തിൽ പ്രതികരിക്കുന്ന സ്ത്രീ എന്ന നിലയിൽ എപ്പോഴും ഞാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ വിഷയത്തിൽ പോലും എനിക്കെതിരെ വന്ന ആരോപണത്തിൽ പ്രതികരിച്ചുകൊണ്ട് ഞാൻ നിയമ വശത്ത് കൂടി മാത്രമാണ് മുന്നോട്ട് പോകുന്നത്. സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും എന്റെ സുഹൃത്തുക്കളോടും വീട്ടുകാരോടും പൊതുജനങ്ങളായ നിങ്ങളോടും ഞാൻ പറയുന്നു... എനിക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം റസൂൽ പൂക്കുട്ടിക്കും സജ്‌നക്കും അഭിമുഖം വന്ന ചാനലിനും മാത്രമായിരിക്കും'', ദിയ സന ഫെയ്സ്ബുക്കിൽ കുറിച്ചു.