
പത്തു നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഈശ്വർ. നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വടശ്ശേരി ദാമോദരൻ സതീശൻ അവർകൾക്കു അഭിനന്ദനം. ഗാന്ധിജി കൂടുതൽ കോൺഗ്രസുകാർ പിന്തുണച്ച സർദാർ പട്ടേലിനു പകരം ജനപ്രിയനായ നെഹ്‌റുജിയെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത പോലെ രാഹുൽ ഗാന്ധി / ഗാന്ധി കുടുംബം കൂടുതൽ എംഎൽഎമാർ പിന്തുണച്ച കെസിക്കു പകരം ജനപ്രിയനായ നെഹ്രുവിയൻ ശ്രീ വിഡി സതീശനെ തിരഞ്ഞെടുത്തു.
കോൺഗ്രസ് മുഖ്യമന്ത്രി ആരായാലും കേരളത്തിന് നല്ലതാണു. അത് ശ്രീ സതീശൻ, ശ്രീ കെസി വേണുഗോപാൽ, ശ്രീ രമേശ് ചെന്നിത്തല .. ആരായാലും കേരളം കൂടുതൽ നന്മയിലേക്കും, ഉന്നതിയിലേക്കും നീങ്ങും. പട നയിച്ച വിഡി സതീശനും, പടയൊരുക്കിയ കെസി വേണുഗോപാലും, പടയുടെ കാരണവർ ശ്രീ രമേശ് ചെന്നിത്തലയും എല്ലാവരും യോഗ്യരാണ്. പട നയിച്ചവൻ നാട് നയിക്കും എന്നാണ് കോൺഗ്രസ് തീരുമാനമെങ്കിൽ അത് ജനവികാരത്തിനുള്ള അംഗീകാരം കൂടിയാണ്.
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം എത്തിയത്.