
പ്രതീക്ഷിക്കാത്ത രീതിയിൽ കിച്ചുവിന്റെ പ്രതികരണം വന്നതിനെത്തുടർന്ന് മാനസികമായി താൻ വളരെയധികം തളർന്നിരിക്കുകയാണെന്ന് രേണു സുധി. ഇതിന്റെ പുറകിൽ ആരൊക്കെയാണ് കളിച്ചതെന്നും എന്തിനാണ് മാനിപ്പുലേറ്റ് ചെയ്തെന്നും തനിക്ക് അറിയാമെന്നും രേണു പറയുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
'മാനസികമായി വളരെയധികം തകർന്നിരിക്കുകയാണ്. എന്റെ പേരോ കാര്യങ്ങളോ ഒന്നും പറഞ്ഞിട്ടില്ല. എങ്കിൽ പോലും. ഇതു നമ്മുടെ മോനാണ് എന്നു പറഞ്ഞല്ലേ സുധിച്ചേട്ടൻ അവനെ ആദ്യം കാണിച്ചത്. ഇപ്പോഴും എന്നെ അമ്മേ എന്നാണ് വിളിക്കുന്നതെന്ന് തോന്നുന്നു, എനിക്കറിയില്ല. കുറച്ച് കടങ്ങളും കുറേ പ്രാരാബ്ധങ്ങളും രണ്ട് മക്കളെയും തന്ന ശേഷമാണ് സുധി ചേട്ടൻ മരിക്കുന്നത്. ഒരു സ്വത്തും തന്നിട്ടില്ല. എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളെയും നല്ല പോലെ നോക്കി. കിച്ചുവിന് 22 വയസ്സായി, പ്രായപൂർത്തിയായ മകനാണ്. അവൻ സ്വന്തമായി സമ്പാദിക്കാറായി, അവനെന്തും പറയട്ടെ. അവൻ പറയുന്നത് അവന്റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്. എനിക്കതിൽ വിയോജിപ്പോ ആരോടും പിണക്കമോ ഇല്ല.
ഇതിന്റെ പുറകിൽ ആരൊക്കെയാണ് കളിച്ചതെന്നും എന്തിനാണ് മാനിപ്പുലേറ്റ് ചെയ്തെന്നും എനിക്ക് അറിയാം. എല്ലാവരും റീച്ചിനുവേണ്ടിയാണ് ചെയ്യുന്നത്, ഈ 24ാം തീയതി വരെയും അവനെ ചേർത്തിപിടിച്ചിട്ട് പിന്നെ പെട്ടെന്നെന്താണ് ചേർത്തു പിടിച്ചില്ലെന്നു പറയുന്നത്. എന്നെക്കൊണ്ട് പറ്റുന്നപോലെ നോക്കിയിട്ടുണ്ട്. അവന് പ്രായപൂർത്തിയായി. സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാം. എനിക്ക് റിഥപ്പനു വേണ്ടിയും ജീവിക്കണം, ആറ് വയസേ ആയിട്ടുള്ളൂ. സുധിച്ചേട്ടന്റെ രക്തത്തിൽ പിറന്ന എന്റെ രണ്ട് മക്കളാണ് അവർ, അവരെ ഒരിക്കലും തള്ളി പറയില്ല. 11 വയസുള്ളപ്പോഴാണ് കിച്ചുവിനെ കിട്ടുന്നത്, 18 വയസുവരെ സുധിച്ചേട്ടനുമുണ്ടായിരുന്നു. അതുപോലെ റിഥപ്പനെയും 18 വയസ് വരെ എനിക്കു നോക്കണം.
ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് പറയുമ്പോൾ വിഷമം ഉണ്ടാകില്ലേ. ആ സ്ക്രീൻഷോട്ട് ഞാനായി ആർക്കും കൊടുത്തതല്ല. എന്നെ അറിയുന്നവർ ഞാൻ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ ആരെയും വഴക്കു പറഞ്ഞിട്ടില്ല, തല്ലിയിട്ടുമില്ല. സ്കൂളിൽ പോകാതെ സുധി ചേട്ടന്റെ കൂടെ ഷൂട്ടിനു പോകുന്നതുകൊണ്ടാണ് വഴക്കു പറഞ്ഞത്. അതും സുധിച്ചേട്ടനോടാണ് വഴക്കായി പറഞ്ഞത്. ഇന്നേ വരെ കിച്ചുവിനെ തല്ലിയിട്ടില്ല.