
കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകളും വിമർശനങ്ങളും നേരിട്ട വ്യക്തിയാണ് രേണു സുധി. ഇന്ന് അവർക്ക് വേണ്ടി നിരവധി പേരാണ് പ്രാർത്ഥനകളും ആശ്വാസവാക്കുകളുമായി രംഗത്ത് എത്തുന്നത്. ഒരുകാലത്ത് രേണുവിനെ പരിഹസിച്ചവർ തന്നെയാണ് ഇക്കൂട്ടത്തിലേറെയും എന്നതിൽ തർക്കമില്ല. കാൻസറിനോടുള്ള പോരാട്ടത്തിനിടയിൽ ലഭിക്കുന്ന അവസരങ്ങളിൽ രേണു സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. വീഡിയോകളും അവർ പങ്കിടുന്നുണ്ട്. ഇപ്പോഴിതാ രോഗം ഭേതമായി താൻ തിരിച്ചുവരുമ്പോൾ ഒരേയൊരു ആഗ്രഹമുണ്ടെന്ന് പറയുകയാണ് രേണു സുധി.
ദൈവത്തിന്റെ സാക്ഷിയാകാനാണ് ആഗ്രമെന്നും താൻ സുവിശേഷക ആകുമെന്നും രേണു സുധി പറയുന്നു. വീട്ടുകാരുടേയും തന്നെ സ്നേഹിക്കുന്നവരുടേയും പ്രാർത്ഥനകൾ ഉണ്ടെങ്കിൽ താൻ തിരിച്ച് വരുമെന്നും സാക്ഷ്യം പറയുമെന്നും രേണു പറയുന്നു. ഗുണം ചെയ്തില്ലെങ്കിലും ഇനിയെങ്കിലും എന്നെ ദ്രോഹിക്കാതിരിക്കണമെന്നും രേണു ആവശ്യപ്പെട്ടു.
'എന്‍റെ ആഗ്രഹം ഇവിടെന്ന് എഴുന്നേറ്റ് കഴിഞ്ഞാല്‍, ദൈവത്തിന്‍റെ സാക്ഷിയാകാന്‍ പോകണം. ചുരുക്കി പറഞ്ഞാല്‍ ഒരു മിഷണറി. എനിക്ക് സുവിശേഷക ആയിട്ട് പോകാനാണ് ആഗ്രഹം. ഇവിടുന്ന് എന്‍റെ ദൈവം എഴുന്നേല്‍പ്പിച്ച് കഴിഞ്ഞാല്‍, രോഗമുക്തി നേടി കഴിഞ്ഞാല്‍ ഞാനത് ചെയ്യും. എനിക്ക് കിട്ടുന്ന വര്‍ക്ക് ഒരു സൈഡിലൂടെ പോകും. പക്ഷേ പ്രധാനമായും ദൈവത്തിന് വേണ്ടിയിട്ട് എന്‍റെ അനുഭവ സാക്ഷ്യം പറയാന്‍ ആഗ്രഹമുണ്ട്. ഇപ്പോള്‍ തന്നെ സ്റ്റേജില്‍ നിന്നും പ്രസംഗിക്കുന്ന എന്നെ ഞാന്‍ കാണാറുണ്ട്. കഴിയോന്ന് അറിയില്ല. പക്ഷേ പറ്റുമെന്നൊരു പ്രത്യാശയുണ്ട്. നിങ്ങളെ പോലുള്ള നല്ല മനുഷ്യരുടെ സ്നേഹം ഉണ്ടെങ്കില്‍ ഞാന്‍ മുന്നോട്ട് പോകും. ഗുണം ചെയ്തില്ലെങ്കിലും ഇനിയെങ്കിലും എന്നെ ദ്രോഹിക്കാതിരിക്കുക. മരിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷേ റിതപ്പനും വീട്ടുകാര്‍ക്കും എന്നെ സ്നേഹിക്കുന്നവര്‍ക്കും വിഷമമാകും', എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ. കോട്ടയം മെഡിക്കൽ കോളേജിലാണ് രേണുവിന്റെ ചികിത്സ നടക്കുന്നത്. രണ്ടാമത്തെ കീമോ ജൂലൈയിൽ നടക്കും.