യൂട്യൂബർ സായ് കൃഷ്ണയും അവതാരക ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള സോഷ്യൽ മീഡിയ തർക്കം തുടരുന്നു. രേണുവിനെ സഹായിച്ചതിനെക്കുറിച്ചുള്ള സായിയുടെ വീഡിയോയെ ലക്ഷ്മി വിമർശിച്ചതാണ് തുടക്കം.
കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ തനിക്ക് പറ്റുന്ന രീതിയിൽ സഹായിച്ച കാര്യം സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. രേണുവിനെ വച്ച് 48 വീഡിയേകൾ ചെയ്തുവെന്നും അതിൽ നിന്നും നല്ലൊരു വരുമാനം തന്നെ തനിക്ക് ലഭിച്ചെന്നും പറഞ്ഞ സായ് കൃഷ്ണ, കിട്ടിയതിൽ നിന്നും തരക്കേടില്ലാത്തൊരു തുക രേണുവിന് നൽകുമെന്നായിരുന്നു പറഞ്ഞത്. ഒടുവിൽ പറഞ്ഞ വാക്ക് സായ് പാലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ചില കാര്യങ്ങൾ ആളുകളെ അറിയിച്ച് തന്നെ ചെയ്യണമെന്ന് സായ് പറഞ്ഞതിനിതിരെ അവതാരക ലക്ഷ്മി നക്ഷത്ര രംഗത്ത് എത്തിയിരുന്നു. ഇത് തന്നെയാണ് പെർഫ്യൂം വീഡിയോയിൽ താൻ ചെയ്തതെന്നായിരുന്നു ലക്ഷ്മിയുടെ വാദം.
പിന്നാലെ താൻ മുൻപ് ലക്ഷ്മിയെ വിമർശിച്ചത് രേണുവിനെ സഹായിച്ചതിന്റെ പേരിൽ അല്ലെന്നും വീഡിയോ ചെയ്ത പാറ്റേണിനെതിരെ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം സായ് മറുപടി നൽകി. ഇപ്പോഴിതാ സായ് കൃഷ്ണയ്ക്ക് ലക്ഷ്മി നക്ഷത്ര മറുപടി നൽകിയിരിക്കുകയാണ്. താനൊരു കണ്ടന്റ് ക്രിയേറ്ററാണെന്നും അല്ലാതെ മറ്റുള്ളവരുടെ കണ്ടന്റ് എടുത്ത് കാറിലിരുന്ന് സംസാരിക്കുന്ന ആളല്ലെന്നും ലക്ഷ്മി പറഞ്ഞു.
"ഞാന്‍ ബിജിഎം ഇട്ടതിന് എന്താ കുഴപ്പം? ഞാനൊരു ഇന്‍ഫ്ലുവന്‍സറാണ് അവതാരകയാണ്. ഞാന്‍ ഒരു കണ്ടന്‍റ് ക്രിയേറ്ററാണ്. മറ്റുള്ളവര്‍ ചെയ്ത് വച്ച കണ്ടന്‍റുകള്‍ എടുത്ത്, കാറിന്‍റെ നാല് ഡോറും ലോക്ക് ചെയ്ത്, കാറിന്‍റെ അകത്തിരുന്ന് വെറുതെ മറ്റുള്ളവരുടെ കണ്ടന്റ് എടുത്ത് സംസാരിക്കുകല്ല ഞാന്‍ ചെയ്യുന്നത്. ഒരു കണ്ടന്‍റ് ക്രിയേറ്ററായത് കൊണ്ടുതന്നെ അത് ഏറ്റവും ബെസ്റ്റായി കൊണ്ടുവരണമെന്നെ ചിന്തിക്കൂ. ഞാന്‍ ഇനിയും മൂന്നും നാലും ക്യാമറ വച്ച് വീഡിയോ ചെയ്യും. ബിജിഎം ഇടും. എനിക്ക് കാറിലിരുന്ന് സംസാരിച്ച് ശീലം ഇല്ല. അതെന്‍റെ രീതിയാണ്. ഇനിയും അത്തരത്തിലുള്ള വീഡിയോകള്‍ ഞാന്‍ ചെയ്തെന്നിരിക്കും. മ്യൂസിക് ഡയറക്ടറെ കൊണ്ട് ചെയ്യിച്ചിട്ട് വേണമെങ്കില്‍ ബിജിഎം ഇടും. അതൊക്കെ എന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. കാരണം അത് എന്‍റെ യുട്യൂബ് ചാനലാണ്. അതെന്‍റെ ക്രിയേറ്റിവിറ്റി", എന്നായിരുന്നു ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ.



