ചലച്ചിത്ര നടൻ മോഹൻലാലിനേയും കായിക രംഗത്ത് രാഷ്‍ട്രത്തിന്റെ അഭിമാനമായി മാറിയ പി ടി ഉഷയേയും കാലിക്കറ്റ് സർവ്വകലാശാല ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു. സർവ്വകലാശാല ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ സർവ്വകലാശാല ചാൻസിലർ ഗവർണർ ജസ്റ്റിസ് പി സദാശിവം ഇരുവർക്കും ബിരുദം സമ്മാനിച്ചു.
പ്രൗഢ ഗംഭീരമായ സദ്ദസിലേക്ക് ചാൻസിലർ ജസ്റ്റിസ് പി സദാശിവത്തിനൊപ്പമാണ് മോഹൻലാലും പി ടി ഉഷയും കുടുംബസമേതം എത്തിയത്. പ്രൊ. ചാന്‍സിലർ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സർവ്വകലാശാല വൈസ് ചാൻസിലർ സെനറ്റ് സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ അനുഗമിച്ചു. ദേശീയ ഗാനത്തിന് ശേഷം ഔദ്യോഗികമായി ഡി ലിറ്റ് പവലിയനിലേക്ക്. ആദ്യം മോഹൻലാലിനും പിന്നീട് പി ടി ഉഷയ്‍ക്കും സർവ്വകലാശാലയുടെ ആദരം.
ചെറിയ വാക്കുകളിൽ പ്രൊ ചാൻസിലർ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇരുവർക്കും ആശംസകൾ നേർന്നു. കോഴിക്കോട് സ്വന്തം നഗരമാണെന്ന് മറുപടി പ്രസംഗത്തിൽ മോഹൻലാൽ. വളർത്തമ്മയ്‍ക്ക് നന്ദി പറയേണ്ടതുണ്ടോ എന്ന് പി ടി ഉഷയ്‍ക്ക് ആശങ്ക.