സാന്ദ്രാ തോമസിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍; വിജയ് ബാബു ഒളിവില്‍

By Web DeskFirst Published Jan 5, 2017, 9:59 AM IST
Highlights

വിജയ് ബാബു തന്നെ മര്‍ദ്ദിച്ചുവെന്ന സാന്ദ്ര തോമസിന്‍റെ പരാതിയില്‍ ചൊവ്വാഴ്ചയാണ് എളമക്കര പൊലീസ് കേസെടുത്തത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ ,മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന സിനിമാ നിര്‍മാണക്കമ്പനിയുടെ ജീവനക്കാരുടെ മൊഴിയും ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിച്ചത്. കേസെടുത്ത ശേഷം വിജയ് ബാബുവിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ് . തുടര്‍ന്ന് വിജയ് ബാബു താമസിക്കുന്ന പനമ്പള്ളി നഗറിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും ഇവിടെ ഇല്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. 

കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വിജയ് ബാബു ശ്രമിച്ചു വരികയാണെന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൊച്ചിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് അനുമാനം. ഇതിനിടെ സാന്ദ്രയെ മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നാണ് നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിലെ ആറ് ജീവനക്കാരുടെയും മൊഴി. ഇരുവരുടേയും ക്യാബിനില്‍ നിന്ന് ബഹളം കേട്ടു. എന്നാല്‍ ക്യാബിന്‍ അടച്ചിട്ടിരുന്നതിനാല്‍ മര്‍ദ്ദിച്ചുവോ എന്നറിയില്ലെന്നാണ് ജീവനക്കാരുടെ മൊഴി. സാന്ദ്രയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിക്കുകളുടെ സ്വഭാവം വ്യക്തമാകാന്‍ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

click me!