
സിനിമാ മേഖലയിലെ പീഡനകഥകളാണ് അടുത്തിടയായി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. ഹോളിവുഡില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ വിവാദം ചൂടുപിടിച്ചു കൊണ്ടിരിക്കുന്നു. ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവരികയും ചെയ്തു. ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും വെയ്ന്‍സ്റ്റീന്‍ നോട്ടമിട്ടിരുന്നുവെന്നും ഐശ്വര്യയുടെ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ഏറ്റവും അവസാനമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര.
ഹോളിവുഡില്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാര്‍ ഒന്നല്ല കുറേയുണ്ടെന്നാണ് പ്രിയങ്കയുടെ തുറന്നുപറച്ചില്‍. മെയര്‍ ക്ലെയര്‍ പവര്‍ ട്രിപ്പ് പരിപാടിക്കിടെയാണ് മുന്‍ ലോകസുന്ദരി കൂടിയായ പ്രിയങ്കയുടെ പ്രതികരണം. അയാളെപ്പോലുള്ളവര്‍ എല്ലായിടത്തുമുണ്ടെന്നും പ്രിയങ്ക പ്രതികരിച്ചു. വെയ്ന്‍സ്റ്റീന്‍ വിഷയം ലൈംഗികമായ ഒന്നു മാത്രമല്ലെന്നും അധികാരവുമായി ബന്ധപ്പെട്ടതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഇതൊരു ഒറ്റപ്പെട്ട വികാരമാണ്. സ്ത്രീകള്‍ക്ക് സ്വാതന്ത്യം വേണം. നിങ്ങള്‍ ഒരു പ്രത്യേകരീതിയില്‍ വസ്ത്രം ധരിക്കണമെന്ന് പറയാന്‍ മറ്റാരേയും അനുവദിക്കരുത് എന്നും താരം പറഞ്ഞു.
ഒക്ടോബര്‍ മുതലാണ് വെയ്ന്‍സ്റ്റീന്‍ വിഷയം വാര്‍ത്തയാകാന്‍ തുടങ്ങിയത്. ഹോളിവുഡിലെ പ്രശസ്തനായ നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നായികമാരെയടക്കം ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഞ്ജലീന ജോളിയടക്കമുള്ള പ്രശസ്ത താരങ്ങള്‍ വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം സ്ത്രീകള്‍ക്ക് എതിരെയുളള ലൈംഗികാതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തില്‍ മീ ടൂ എന്ന ഹാഷ്ടാഗ് ക്യാംപെയ്നും സോഷ്യല്‍മീഡയയില്‍ തരംഗമായികഴിഞ്ഞു. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപെയ്ന് തുടക്കം കറിച്ചത്. ഇന്ത്യയിൽ നിന്ന് ആയിരങ്ങൾ "മീ ടു' വിനൊപ്പം ചേർന്നപ്പോൾ കേരളത്തിൽ നിന്നും നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയ പ്രമുഖരുൾപ്പെടെ ക്യാംപെയ്ന്‍റെ ഭാഗമായി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ