കൊച്ചി: ബാഹുബലിയിൽ വില്ലനാണെങ്കിലും നായകനെപ്പോലെതന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് റാണ ദഗുബാട്ടി. പ്രതിനായക വേഷത്തിലൂടെ റാണ യഥാർഥ ഹീറോയായി മാറി. വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ റാണ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അഞ്ചു വർഷത്തെ ഓർമകളാണ് ബാഹുബലി സമ്മാനിച്ചത്. അതിൽ അഭിനയിച്ചവർ, ആ സിനിമയിൽ പ്രവർത്തിച്ചവർ.. അവരുടെയൊക്കെ ജീവിതം ബാഹുബലിക്കു മുൻപും ശേഷവും എന്നു തിരിക്കാവുന്നത്ര ത്രസിപ്പിക്കുന്ന അനുഭവങ്ങളാണ് ആ സിനിമ തന്നത്.
ബല്ലാല ദേവനെ അവതരിപ്പിക്കാൻ ശാരീരിക വലുപ്പമുണ്ടാക്കിയതിനെക്കുറിച്ചും ഇപ്പോൾ മെലിഞ്ഞതിനെക്കുറിച്ചും റാണ പറഞ്ഞു. 12 ആഴ്ച കൊണ്ട് 18 കിലോയാണ് ബാഹുബലിക്കു വേണ്ടി കൂട്ടിയത്. ദിവസവും 40 മിനിറ്റ് നീണ്ടു നിൽക്കുന്ന രണ്ടുനേരത്തെ വർക്കൗട്ട്. ഒൻപതു നേരം ഭക്ഷണം കഴിച്ചു. കാർഡിയോ വർക്കൗട്ടുകൾ കുറച്ച് ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങിലാണ് ശ്രദ്ധിച്ചത്. ബാഹുബലിക്കു ശേഷം ഗാസി അറ്റാക്ക് ചെയ്യാൻ വണ്ണം കുറയ്ക്കണമായിരുന്നു. കുറച്ചു മാസത്തേക്കു സസ്യാഹാരം മാത്രം കഴിച്ചു. ഇപ്പോൾ 14 കിലോ കുറഞ്ഞു.
വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ തൽക്കാലം നോ കമന്റ്സ് എന്നായിരുന്നു 32കാരനായ റാണയുടെ മറുപടി. കേരളവും മലയാള സിനിമകളും എനിക്കിഷ്ടമാണ്. ബാംഗ്ലൂർ ഡേയ്സ്, പുലി മുരുകൻ ഒക്കെ ഇഷ്ട ചിത്രങ്ങളാണ്. കൊതിപ്പിക്കുന്ന നാടാണ് കേരളം. കേരളത്തിൽകിട്ടുന്ന ബീഫ് വരട്ടിയതിന്റെ ബിഗ് ഫാനാണു താനെന്നും റാണ പറഞ്ഞു.