
തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഗ്ലാമർ നായിക സിൽക്ക് സ്മിത മരിച്ചിട്ട് ഇന്ന് 20 വർഷം തികയുന്നു. ജീവിതത്തിന്റെ അരങ്ങിൽ നിന്ന് സ്വയം ഇറങ്ങിപ്പോയ സ്മിത രണ്ട് പതിറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ ഉള്ളിലെ വിങ്ങലാണ്. 1996 സെപ്റ്റംബർ 23 ന് തന്റെ മുപ്പത്തി അഞ്ചാം വയസിൽ സിൽക്ക് സ്മിത ജീവിതം അവസാനിപ്പിച്ചു.തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപാട് ഹിറ്റുകൾക്ക് കാരണക്കാരിയായ സ്മിത എന്തിന് സ്വയം ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയി ?
സിനിമയുടെ സൗന്ദര്യം, അതിന് പിന്നിലും മുന്നിലും പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽ എല്ലായിപ്പോഴും കാണില്ലെന്നതാണ് അതിനുള്ള ഉത്തരം. 1960ൽ ആന്ധ്രയിലെ ഏലൂരിനടുത്ത തേവാലി ഗ്രാമത്തിൽ ജനിച്ച വിജയലക്ഷ്മിയുടെ കഥ അതിന് ഏറ്റവും നല്ല ഉദാഹരണം. നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച വിജയലക്ഷ്മി അകന്നൊരു ബന്ധുവിനൊപ്പമാണ് പതിനാറാം വയസിൽ ചെന്നൈയിലെത്തിയത്. നടിമാരുടെ സഹായിയായും ടച്ചപ്പ് ഗേളായും സിനിമാ ലോകത്ത് പ്രവർത്തിച്ച് തുടങ്ങിയ അവൾ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ നടിയായി. അങ്ങനെ വിജയലക്ഷ്മി സ്മിതയായി.
വണ്ടിച്ചക്രമെന്ന ചിത്രത്തിലൂടെ പേര് സിൽക്ക് സ്മിതയെന്ന് പരിഷ്കരിക്കപ്പെട്ടു. പിന്നെ ആ പേര് പരിഷ്കാരത്തിനൊന്നും വിധേയമാകാതെ പതിഞ്ഞുപോകുകയാണ് ഉണ്ടായത്. അഥർവത്തിലെ പൊന്നി, സ്ഫടികത്തിലെ ലൈല. മലയാളവും സിൽക്കിന്റെ സൗന്ദര്യം പരമാവധി ഉപയോഗിച്ചു.ശരീര സൗന്ദര്യത്തിനൊപ്പം മികച്ചൊരു അഭിനേത്രിയും സ്മിതയിൽ ഉണ്ടായിരുന്നു. ഭാരതിരാജയുടെ അലൈകൾ ഓയ്‍വതില്ലൈ എന്ന സിനിമയിലെ പ്രകടനം ഇതിന് തെളിവാണ്.പക്ഷെ തന്റെ ശരീരത്തിലേക്ക് മാത്രം നോക്കാതെ അഭിനയത്തിലേക്കും നോക്കണമെന്ന സ്മിതയുടെ അപേക്ഷ ആരും കേൾക്കാതെ പോയി.
ഗ്ലാമർ വേഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ സ്മിതയുടെ മടക്കമാണ് പിന്നെ സിനിമാലോകം കണ്ടത്. അഭിനയത്തിൽ നിന്ന് നിർമ്മാണത്തിലേക്കുള്ള ചുവടുമാറ്റം നഷ്ടങ്ങളുടെ കണക്കിലേക്ക് അവരെ നയിച്ചു. സ്മിതയെ ആരൊക്കെയോ മുതലെടുക്കുകയായിരുന്നുവെന്ന് പലകഥകൾ പറഞ്ഞുപരന്നു. പക്ഷെ ആരെയും പേരെടുത്ത് അപമാനിക്കാതെ തിരിഞ്ഞുനടക്കുകയാണ് സ്മിത ചെയ്തത്. ജീവിതത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോയപ്പൊഴും സ്മിത ആരെയും കുറ്റം പറഞ്ഞില്ല. മോഹിപ്പിച്ചൊരു ശരീരം മാത്രമായല്ല, സിനിമയുടെ മായികതയിൽ മയങ്ങരുതെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായി സ്മിത ഇന്നും പ്രേക്ഷക മനസ്സിൽ നിറയുകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ