രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന 'ആരം' എന്ന പൊലീസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
കോഴിക്കോട് നഗരത്തിൻ്റെ പശ്ചാത്തലത്തില്‍പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂർത്തിയായി. 45 ദിവസത്തോളം നീണ്ട ചിത്രീകരണമാണ് ഫെബ്രുവരി ഇരുപത്തിയഞ്ചിന് പൂർത്തിയായത്. പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമ്മിക്കുന്നു. ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പൊലീസ് കഥ തികഞ്ഞ ഉദ്വേഗത്തിലും മികച്ച കെട്ടുറപ്പിലും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും അതിൻ്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുവാൻ സംവിധായകൻ രജീഷ് പരമേശ്വരൻ ശ്രമിക്കുന്നത്.
ഒരു ഇമോഷണൽ ഡ്രാമ തില്ലർ ജോണർ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ ആയിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. സൈജു കുറുപ്പ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസായ ഒരു കഥപാത്രമാണ് ഇതിലെ സി. ഐ. ആൻ്റോ. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീര വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമ്മകല, മനോജ്. കെ. യു, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്, ഉണ്ണി ലാലു, ഗോകുലൻ, ഹരിത്,സുരഭി സന്തോഷ്, രമാദേവി, അൻഷ മോഹൻ, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ, സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ. ജേക്സ് ബിജോയ്‍യുടെ പ്രധാന സഹായിയായി പ്രവർത്തിച്ചുപോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ. പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ് - മനോജ് കിരൺ രാജ്, സ്റ്റിൽസ് - സിബി ചീരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ, ഫിനാൻസ് കൺട്രോളർ - ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ മാനേജർ - മെഹ്‍മൂദ് കാലിക്കട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായണൻ, പിആര്‍ഒ വാഴൂർ ജോസ്.



