മംമ്തയ്ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് റിമ കല്ലിങ്കല്‍

By Web DeskFirst Published Jul 20, 2018, 3:17 PM IST
Highlights
  • സ്ത്രീകള്‍ക്കെതിരായ മംമ്ത മോഹന്‍ദാസിന്‍റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി റിമ കല്ലിങ്കല്‍

സ്ത്രീകള്‍ക്കെതിരായ മംമ്ത മോഹന്‍ദാസിന്‍റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി റിമ കല്ലിങ്കല്‍. സ്ത്രീകള്‍ കുഴപ്പങ്ങളില്‍പ്പെടുന്നതിന്‍റെ ഉത്തരവാദിത്തം അവര്‍ക്കു് തന്നെയെന്ന മംമ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് എണ്ണി എണ്ണി മറുപടി പറയുകയായിരുന്നു റിമ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തത്. നിങ്ങള്‍ പീഡനത്തിന് ഇരയാവുന്നത് നിങ്ങളുടെ തെറ്റല്ല, അത് ചെയ്യുന്നവര്‍ ആണ് തെറ്റുക്കാര്‍ എന്നായിരുന്നു റിമയുടെ  ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം ആക്രമണങ്ങളെ ലഘൂകരിക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹവും ഇതിന് ഉത്തരവാദികളാണ് എന്നും റിമ കുറിച്ചു.
 തുടര്‍ന്ന് റിമ കല്ലിങ്കലും മംമ്ത മോഹന്‍ദാസും പരസ്യപോരാട്ടത്തിനെത്തി‍. റിമയുടെ പോസ്റ്റിന് താഴെ മംമ്ത കമന്‍റ് ഇടുകയായിരുന്നു.

  'ഞാന്‍ പീഡനത്തിന് ഇരയായിട്ടില്ല. എന്നാല്‍ അതിന് ഇരയാകുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. കുറ്റം ചെയ്തവര്‍ ആരായാലും നിമത്തിന് മുന്നില്‍ എത്തണം',  എന്നായിരുന്നു മംമ്തയുടെ കമന്‍റ്. തുടര്‍ന്ന് മംമ്തയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. ചിലര്‍ക്ക് മംമ്ത തന്നെ മറുപടിയും നല്‍കി. സാധാരണക്കാരായ സ്ത്രീകള്‍ പീഡിപ്പിക്കപെടുമ്പോള്‍ എന്തുകൊണ്ട്  ഇത്തരത്തിലുളള വലിയ പ്രതികരണങ്ങള്‍ ഉയരുന്നില്ല എന്നും മംമ്ത കമന്‍റ് ചെയ്തു. എല്ലാ തരത്തിലും മംമ്തയോട് സഹതപിരിക്കുന്നു എന്ന് സംവിധായകന്‍ ആഷിഖ് അബും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്നും മംമ്താ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ല. ഡബ്ല്യുസിസി രൂപീകരിക്കുന്ന സമയത്ത് താനിവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിലും അതില്‍ ഭാഗമാകാന്‍ സാധ്യതയില്ല. വനിതകള്‍ക്ക് മാത്രമായിട്ടൊരു സംഘടനയുടെ ആവശ്യമെന്താണെന്നും മംമ്ത് ചോദിക്കുന്നു. 

ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുന്‍പ് നടത്തിയ പ്രസ് മീറ്റില്‍ വനിതാ കൂട്ടായ്മയ്ക്കെതിരെ മംമ്ത സംസാരിച്ചെന്ന കടുത്ത  ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഡബ്ല്യുസിസിക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് മംമ്ത. നടിക്കെതിരെയുണ്ടായ അതിക്രമത്തെ കുറിച്ച് തനിക്ക് പറയാനുള്ളത് വ്യക്തമാക്കുകയായിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന് വളരെ മുൻപ് തന്നെ ദീലീപിനും നടിക്കുമിടയില്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഞാന്‍ കേരളത്തിലുണ്ടായിരുന്നില്ല.

അഭിനേതാക്കളുടെ സംഘടനയായ അമ്മയെക്കുറിച്ചും മംമ്ത പ്രതികരിച്ചു. സ്ത്രീകളുടെ പരാതിയില്‍ എത്രമാത്രം ഫലപ്രദമായി അമ്മ ഇടപെടുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ഞാന്‍ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. 2005-06 ലെ യോഗത്തില്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. സിനിമകള്‍ ചെയ്യുകയും തിരിച്ച് പോകുകയും മാത്രമാണ് താന്‍ ചെയ്യാറെന്നും മംമ്ത പറഞ്ഞു.സ്ത്രീകള്‍ കുഴപ്പങ്ങളില്‍പ്പെടുന്നതിന്‍റെ ഉത്തരവാദിത്തം അവര്‍ക്കും കൂടിയാണ്. താനേതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളില്‍പ്പെടുമ്പോള്‍  ചെറിയ രീതിയില്‍ ഞാനതിനെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് അത് സംഭവിച്ചതെന്ന് കരുതാറുണ്ടെന്നും മംമ്ത പറഞ്ഞു.


 


 

click me!