
സ്വജനപക്ഷപാത വിവാദത്തിൽ വിശദീകരണവുമായി സെയ്ഫ് അലി ഖാൻ. കങ്കണ റണൗത്തിനെ ഐഫാ അവാർഡ് വേദിയിൽ വച്ച് കളിയാക്കിയ കരൺ ജോഹർ, തന്‍റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണിത്.
സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫീ വിത്ത് കരണിൽ അതിഥിയായെത്തിയ കങ്കണ റണൗത്ത് കരൺ ജോഹറിനെതിരെ നടത്തിയ പരാമർശങ്ങളാണ് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടത്. കരൺ തന്‍റെ ചിത്രങ്ങളിൽ സ്വജനപക്ഷപാദം കാണിക്കുന്നെന്നായിരുന്നു കങ്കണ പറഞ്ഞത്. ഇതിനെതിരെ പല വേദികളിലും കരൺ പ്രതികരിച്ചിരുന്നു. എന്നാൽ ഇതിന്‍റെ ചുവടുപിടിച്ച് ഐഫാ അവാർഡ് വേദിയിൽ നടത്തിയ പരോക്ഷ വിമർശനം ബോളിവുഡ് സംവിധായകന് പൊല്ലാപ്പായി. ട്വിറ്ററിൽ വിമർശനം ശക്തമായതോടെ മാപ്പപേക്ഷയുമായി കരണ്‍ ജോഹർ രംഗത്തെത്തി.
ന്യൂയോർക്കിലെ ഐഫാ അവാർഡ് വേദിയിൽ വച്ച് വരുൺ ധവാനും, സെയ്ഫ് അലി ഖാനും ഒപ്പം ചേർന്നായിരുന്നു കരണിന്‍റെ വിമർശനം. തങ്ങൾ ഇവിടെയെത്തിയതിന് കാരണം മാതാപിതാക്കളാണെന്ന് തമാശ രൂപേണ പറഞ്ഞ താരങ്ങൾ, സ്വജപക്ഷപാതം ജയിക്കട്ടെ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ബോല് ചൂഡിയോ, ബോല് കംഗന എന്ന വരികൾ മൂളിയതോടെ ആരെയാണ് കളിയാക്കിയതെന്ന് എല്ലാവർക്കും വ്യക്തമായി. പക്ഷെ, ഈ തമാശ അതിരുകടന്നതായെന്ന് സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ തെളിയിച്ചു.
കരണിന്റെ ഖേദപ്രകടനത്തിന് പിന്നാലെ ഇതാ സെയ്ഫ് അലിഖാനും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. റംഗൂണിൽ കങ്കണയ്ക്കൊപ്പം അഭിനയിച്ച സെയ്ഫ് അലിഖാൻ തനിയ്ക്ക് കങ്കണയോട് തികഞ്ഞ ബഹുമാനമാണുള്ളതെന്നും കഠിനാദ്ധ്വാനത്തിലൂടെയാണ് അവർ ബോളിവുഡിൽ ഈ സ്ഥാനത്തെത്തിയതെന്നും പറഞ്ഞു. പക്ഷേ സ്വജനപക്ഷപാതത്തെക്കുറിച്ച് തനിക്ക് വ്യത്യസ്താഭിപ്രായമാണുള്ളതെന്നും സെയ്ഫ് പറഞ്ഞു. താരമാതാ പിതാക്കളുടെ പുത്രനായിട്ടുകൂടി തനിക്കും ഈ രംഗത്ത് പിടിച്ച് നിൽക്കാൻ ഏറെ കഷ്‍ടപ്പെടേണ്ടി വന്നതായി സെയ്ഫ് പറയുന്നു. ഐഫാ അവാർഡ് വേദിയിൽ സംഭവിച്ചത് തമാശയ്ക്കപ്പുറം മറ്റൊന്നുമല്ലെന്നും സെയ്ഫ് അലിഖാൻ വിശദീകരിച്ചു. വിവാദങ്ങൾ മയപ്പെടുത്തുന്ന പ്രസ്താവനയുമായി സെയ്ഫ് കൂടി വന്നതോടെ വാഗ്വാദങ്ങൾ തത്ക്കാലത്തേക്ക് അവസാനിച്ചു എന്നുകരുതാം. പക്ഷേ ഈ കളിയാക്കലുകളോടുള്ള കങ്കണയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ഉരുളയ്ക്കുപ്പേരി മട്ടിൽ ചുട്ട മറുപടി പറയാറുള്ള കങ്കണയുടെ മറുപടിയെന്താകുമെന്ന് തന്നെയാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ