അതായിരുന്നു വാപ്പച്ചി അവസാനമായി പറഞ്ഞത്; പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല: ഷെയ്ന്‍ നിഗം

By Web DeskFirst Published Jan 1, 2018, 4:12 PM IST
Highlights

കൊച്ചി: കഴിഞ്ഞ വര്‍ഷം അന്തരിച്ച പിതാവ് അബിക്ക് സാധിക്കാതെ പോയ നേട്ടങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിക്കുകയാണ് ഷെയ്ന്‍ നിഗം. അസുഖബാധിതനായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു അബിയുടെ വിടവാങ്ങല്‍. അബിയുടെ വിയോഗം ഇപ്പോഴും കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വാപ്പച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ഷെയ്ന്‍.

അബി മരിക്കുമ്പോള്‍ ചെന്നൈയിലായിരുന്നു ഷെയ്ന്‍. നവാഗത സംവിധായകന്‍ ഡിമന്‍ ഡെന്നീസിന്റെ വലിയ പെരുന്നാള്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഷെയ്ന്‍. മരിക്കുന്നതിന്റെ തലേന്ന് പകല്‍ വാപ്പച്ചി വിളിച്ചിരുന്നു. ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് സംസാരിച്ചത്. 

അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട്, എന്തു വേണം വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടി പറഞ്ഞു. പിന്നെ സിനിമയെക്കുറിച്ചും ട്രെയിനിംഗിനെക്കുറിച്ചും സംസാരിച്ചു. ആരോഗ്യം ശ്രദ്ധിക്കണം ഭക്ഷണം ശ്രദ്ധിക്കണം എന്നും പറഞ്ഞു. അങ്ങനെ ഫോണ്‍ വച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല-ഷെയ്ന്‍ പറഞ്ഞു. 

ജീവിതത്തില്‍ ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്യുന്ന ആളല്ല താനെന്ന് ഷെയ്ന്‍ പറഞ്ഞു. ജീവിതം അതാണ് എനിക്ക് കാണിച്ചു തന്നത്. നമ്മളൊക്കെ ഒരൊഴുക്കിന് പോകുന്നു എന്നേയുള്ളൂ. സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല. സിനിമയാകണം എന്റെ ജീവിതമാര്‍ഗമെന്ന് വാപ്പച്ചിയും പറഞ്ഞിട്ടില്ല. സിനിമ നല്‍കിയ ഓര്‍മ്മകള്‍ കൊണ്ടായിരിക്കാം അങ്ങനെ നിര്‍ബന്ധിക്കാതിരുന്നതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

click me!