
ദില്ലി: സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഇല്ലെന്ന് കോടതി പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുമെന്ന സംസ്ഥാനങ്ങളുടെ വാദവും സുപ്രീം കോടതി തളളി.
ചിത്രത്തിന്‍റെ വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. രാജസ്ഥാൻ, ഗുജറാത്ത് , ഹരിയാന,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ വൈകോം 18 മോഷൻ പിക്ച്ചേഴ്സ് സുപ്രീംകോടതിയെ സമീപിച്ചത്.
സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം രജപുത്ര സംസ്കാരത്തെ വികലമാക്കുന്ന രംഗങ്ങൾ ഉണ്ടെന്ന വിവാദമാണ് റിലീസ് വൈകിപ്പിച്ചത്.
ദീപിക പദുകോണും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടർന്നു ചരിത്ര വിദഗ്ധരുൾപ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സർട്ടിഫിക്കേഷൻ ലഭിച്ചത്. പദ്മാവതി എന്നതിനു പകരം പദ്മാവത് എന്ന് പേരു മാറ്റാനും നിർദേശിച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ