തബു തെലുങ്കില്‍ തിരിച്ചെത്തുന്നു, അഖിലിന്റെ സിനിമയിലൂടെ

By Web DeskFirst Published Nov 29, 2016, 2:25 AM IST
Highlights

നടി തബു എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തെലുങ്കില്‍ തിരിച്ചെത്തുന്നു. നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനായെത്തുന്ന ചിത്രത്തിലാണ് തബുവിന്‍റെ ടോളിവുഡിലെ രണ്ടാം വരവ്.

ഇന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള നായികമാരുടെ നിരയിലാണ് അന്നും ഇന്നും തപ്സം ഫാത്തിമാ ഹാഷ്മിയെന്ന തബു. നിരൂപക പ്രശംസ അല്ലെങ്കില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ഇതില്‍ ഏതെങ്കിലുമൊന്ന് തബു ചിത്രങ്ങള്‍ ഉറപ്പാക്കിയിരുന്നു. ഹിന്ദിയും മലയാളവും അടക്കം അഭിനയിച്ച ഭാഷകളിലെല്ലാം, സ്വതസിദ്ധമായ ശൈലിയിലൂടെ തബു വെള്ളിത്തിരയിലെ വേറിട്ട നായികാസാന്നിധ്യമായി.

കാല്‍നൂറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ സമയം താരമൂല്യമുള്ള നായികയായി 90കളില്‍ തബു മാറി. മാച്ചിസും ചാന്ദ്നി ബാറും കാലാപാനിയും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും ചീനികമ്മുമെല്ലാം തബുവിന്റെ അഭിനയജീവിതത്തിലെ നിര്‍ണായക ഏടുകളായി.

കുറച്ച് നാളായി സിനികളുടെ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു തബു. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാക്കി ചുരുക്കി.  2013 വിക്രമിനൊപ്പം ഡേവിഡ്.
ഹൈദര്‍ എന്ന ചിത്രത്തിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനിടയിലാണ് തെലുങ്ക് സിനിമയിലേക്കുള്ള മടക്കം. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആണ് തബു ടോളിവുഡില്‍ തിരിച്ചെത്തുന്നത്. അഖില്‍ അക്കിനേനിയെ നായകനാക്കി വിക്രം കുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ തബുവിന് ശക്തമായ കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ നിര്‍മ്മിക്കുന്ന നാഗാര്‍ജ്ജുന തന്നെയാണ് തബുവിന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് അറിയുന്നു.

തിരക്കഥയുടെ അവസാന മിനുക്ക്പണിയിലാണ് വിക്രം കുമാര്‍. മേഘാ ആകാശ് നായികയാകുന്ന പ്രണയചിത്രത്തില്‍ മുഴുനീള കഥാപാത്രമാകും തബുവിന്.  1995ല്‍ അഖില്‍ ബാലതാരമായി എത്തിയ സിസിന്ദ്രി എന്ന തെലുങ്ക് ചിത്രത്തില്‍ അതിഥി താരമായി തബുവെത്തിയിരുന്നു. ടോളിവുഡിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയോടെ ആണ് സിനിമാലോകം ഉറ്റുനോക്കുന്നത്. തബു നായികയായി ആദ്യമായി അരങ്ങേറ്റം നടത്തിയത് തെലുങ്കില്‍ കൂലി നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെയാണ്.

click me!