കുടുംബവഴക്കിൽ കസിൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി നടി അഹാന കൃഷ്ണ. വിഷയം പരസ്യമാക്കിയത് താനല്ലെന്നും, അമ്മയെ അനാവശ്യമായി വിമർശിച്ചപ്പോൾ പ്രതികരിക്കാൻ നിർബന്ധിതയാവുകയായിരുന്നെന്നും അഹാന പറയുന്നു.
അഹാന കൃഷ്ണയും അമ്മൂമ്മയും തമ്മിലുള്ള കുടുംബവഴക്കിൽ അഹാനയുടെ കസിൻ തൻവി ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ് അഹാന രംഗത്ത്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന വിഷയം പൊതുമധ്യത്തിലേക്ക് എത്തിച്ചത് താൻ ആയിരുന്നില്ലെന്നും അവരായിരുന്നെന്നും അഹാന പറയുന്നു. തന്റെ 'അമ്മ അർഹിക്കാത്ത വിമർശനങ്ങൾ നേരിടേണ്ടിവന്നപ്പോൾ പ്രതികരിക്കാൻ താൻ നിർബന്ധിതയാവുകയായിരുന്നെന്നുംഇതിനെല്ലാം ഉത്തരവാദി അവരാണെന്നും അഹാന പറയുന്നു.
"എന്റെ അമ്മൂമ്മയും ഞങ്ങളില്‍ ചിലരും തമ്മിലുള്ള ബന്ധം 2025 ഒക്ടോബര്‍ മുതല്‍ വഷളായതാണ്. അതിന് പൂര്‍ണ ഉത്തരവാദി അവരാണ്. എന്റെ അമ്മൂമ്മയോട് ഞാന്‍ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍, അതിന് കാരണം ഒരു അമ്മൂമ്മയും അവരുടെ കൊച്ചുമക്കളോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ എന്നോട് സംസാരിച്ചതുകൊണ്ടാണ്. അവര്‍ ഉപയോഗിച്ച വാക്കുകള്‍ അതിരുകടന്നതായിരുന്നു." അഹാന പറയുന്നു.
"അശ്ലീലവും ലൈംഗികമായി അധിക്ഷേപിക്കുന്നതും ഒരു അമ്മൂമ്മയില്‍ നിന്ന് കേള്‍ക്കാന്‍ അസാധ്യവുമായ കാര്യങ്ങളായിരുന്നു.അമ്മൂമ്മ ഫോണില്‍ നിന്ന് ഞാന്‍ അയച്ചതെന്ന് പറഞ്ഞ് ചില മെസ്സേജുകള്‍ വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ: മറ്റൊരാളുടെ മറുപടികള്‍ മാത്രം വായിച്ചു കേള്‍പ്പിക്കുമ്പോള്‍, ആ മറുപടികളിലേക്ക് നയിച്ച മെസ്സേജുകളും സംഭാഷണങ്ങളും അവര്‍ എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?." അഹാന കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.



