
കൊച്ചി: നടി മാല പാർവതിക്കെതിരെ ഡബ്ല്യുസിസി. മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി രംഗത്തെത്തി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടിയുടെ ഹർജി.
ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നടി മാലാ പാർവതിയുടെ പ്രതികരണം. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. എസ്ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി പറയുന്നു. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് എസ്ഐടിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവെന്നും മാല പാർവ്വതി പറഞ്ഞു. വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിൻ്റെ പേരിൽ വിളിച്ചു വരുത്തുകയാണെന്നും നടി കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ