
ദില്ലി; ഇന്ത്യന്‍ സിനിമകളും സീരിയലുകളും ബോറഡിപ്പിക്കുന്നു. പാകിസ്താനില്‍ പോയി അഭിനയിക്കാന്‍ തോന്നുന്നെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവല്‍. പാകിസ്താന്‍ സിനിമകളും സീരിയലുകളും തന്നെ വല്ലാതെ ആകര്‍ഷിക്കുന്നു എന്നും താരം പറഞ്ഞു. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ബോളിവുഡ് താരം ഫവാദ് ഖാനെ പോലെയുള്ളവര്‍ക്ക് വിലക്ക് നേരിട്ടിരിക്കെയാണ് പരേഷ് റാവല്‍ വെടിപൊട്ടിച്ചുകൊണ്ട് രംഗത്ത് വന്നത്.
ഹംസഫര്‍ പോലെ അനേകം സീരിയലുകളുടെ പതിവ് പ്രേക്ഷകനാണ് താനെന്നും അതിലെ അഭിനയം, കഥ, തിരക്കഥ, ഭാഷ ഒക്കെ മികച്ചതാണ്. അവയെ വെച്ചു നോക്കുമ്പോള്‍ നമ്മുടെ ഷോകള്‍ വളരെ മോശമാണെന്നും പറഞ്ഞു. ക്രിക്കറ്റും സിനിമകളും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു പാലം സൃഷ്ടിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ പാലമുണ്ടാക്കുന്ന ക്രിക്കറ്റ് താരങ്ങളോ കലാകാരന്മാരോ ബോംബ് എറിയാന്‍ വന്നിട്ടില്ല. അവര്‍ തീവ്രവാദികളുമല്ല, എന്നാല്‍ മൂഡ് ശരിയാകാത്ത സമയത്ത് അവര്‍ അവരവരുടെ രാജ്യത്ത് തന്നെ തങ്ങുന്നതാണ് നല്ലത്.
പാകിസ്താന്‍ കലാകാരന്മാരെ നിരോധിക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും അങ്ങിനെ ആര്‍ക്കും നിരോധനം ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു. മാധ്യമം ഹിന്ദിയാണെങ്കില്‍ പോലും നല്ല മൂഡിലാണെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറയുന്നു. തെറ്റായി വ്യാഖാനിക്കരുതെന്നും ഞങ്ങള്‍ പാക് തീവ്രവാദികള്‍ക്കും സൈന്യത്തിനുമാണ് എതിര് പാകിസ്താനി ജനതയ്ക്ക് എതിരേയല്ലെന്നും പരേഷ് റാവല്‍ നേരത്തേ ചെയ്ത ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ