
ദില്ലി: കൊവിഡ് 19നെ തുടർന്ന് രാജ്യത്തേർപ്പെടുത്തിയ കർശന ലോക്ക് ഡൌണ്‍ ലംഘിച്ചോ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇരുവരും ലോക്ക് ഡൌണ്‍ മറികടന്ന് മുസ്ലിംകളെ സഹായിക്കാനായി കാറുമായി നിരത്തിലിറങ്ങി എന്നൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് ഇന്ത്യ ടുഡേ ഫേക്ക് ന്യൂസ് വാർ റൂം കണ്ടെത്തി. 2019 ഡിസംബർ 24ന് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തണുപ്പുകാലത്തെ വീഡിയോ ആണെന്ന് ജാക്കറ്റ് ധരിച്ച ആളുകളില്‍ നിന്നും വ്യക്തമാണ്.
അപ്പോള്‍ രാഹുലും പ്രിയങ്കയും എവിടെപ്പോയതാണ്
പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മീററ്റില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനായാണ് പ്രിയങ്കയും രാഹുലും പോയത് എന്ന് അന്നത്തെ മാധ്യമ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വീഡിയോ അടക്കം ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വിവരം അറിയിച്ച് ഇരുവരെയും പൊലീസ് തടയുന്നതാണ് വീഡിയോയില്‍. ഇതോടെ ഇരുവരും ദില്ലിയിലേക്ക് മടങ്ങിയിരുന്നു.
Read more: ലോക്ക് ഡൌണ്‍ ജൂണ്‍ വരെയെന്ന് ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം; വസ്തുത ഇത്
നിലവിലെ കൊവിഡ് സംഭവങ്ങളുമായി വീഡിയോയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് ഉറപ്പിക്കാം. രാജ്യത്ത് ആദ്യ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30നായിരുന്നു. ഇതിന് മുന്‍പാണ് വൈറല്‍ വീഡിയോ ചിത്രീകരിച്ചത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.