ഊട്ടി കോയമ്പത്തൂര്‍ പാത മാനുകള്‍ കയ്യേറിയോ? പ്രചാരണത്തിലെ സത്യം ഇതാണ്

By Web TeamFirst Published Mar 28, 2020, 10:35 PM IST
Highlights

ആറ് വര്‍ഷം പഴക്കമുള്ള ജപ്പാനില്‍ നിന്നുള്ള ചിത്രമുപയോഗിച്ചാണ് പ്രചാരണം. ജപ്പാനിലെ നാര മേഖലയില്‍ 2014 ജൂലൈ 28 നടന്ന സംഭവത്തിന്‍റെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം നേടിയിരിക്കുന്നത്. 

കൊറോണ വൈറസ് സമൂഹവ്യാപനം തടയാന്‍ പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ തിരക്കേറിയ പല നിരത്തുകളും ആളൊഴിഞ്ഞ അവസ്ഥയായി. ഇതോടെ നിരത്തുകള്‍ വന്യമൃഗങ്ങള്‍ കയ്യടക്കിയെന്ന നിലയിലുള്ള പ്രചാരണങ്ങള്‍ സജീവമാണ്. മാനുകള്‍ തുടങ്ങി സിംഹങ്ങള്‍ വരെ നിരത്തിലിറങ്ങിയെന്ന നിലയിലാണ് പ്രചാരണങ്ങള്‍ പോവുന്നത്. 

ഊട്ടി കോയമ്പത്തൂര്‍ പാത മാനുകള്‍ കയ്യേറിയെന്ന രീതിയിലുള്ള പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്ന് കണ്ടെത്തല്‍. ആറ് വര്‍ഷം പഴക്കമുള്ള ജപ്പാനില്‍ നിന്നുള്ള ചിത്രമുപയോഗിച്ചാണ് പ്രചാരണം. ജപ്പാനിലെ നാര മേഖലയില്‍ 2014 ജൂലൈ 28 നടന്ന സംഭവത്തിന്‍റെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം നേടിയിരിക്കുന്നത്.  ഷിന്‍റോ വിശ്വാസമനുസരിച്ച് ദൈവത്തിന്‍റെ സന്ദേശ വാഹകരാണ് മാനുകള്‍. 

അതുകൊണ്ട് തന്നെ നാര മേഖലയില്‍ മാനുകളെ കൂടുകളില്‍ ബന്ധിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല. ഇവയ്ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരമാണ് നാര പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്.  2014 ജൂലെ 22 ന് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിട്ടുള്ള നാരയിലെ മാനുകളുടെ ചിത്രമാണ് നിലവില്‍ ഊട്ടി കോയമ്പത്തൂര്‍ പാതയിലേതെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വസ്തുതാ പരിശോധക വെബ് സൈറ്റായ ബൂം ലൈവ് കണ്ടെത്തി.  

click me!