ഈ കടലും മറുകടലും എന്ന ഗാനവുമായി എസ്‌പി‌ബി; വൈറല്‍ വീഡിയോയിലുള്ളത് കൊവിഡ് മുക്തനായ ഗായകനോ?

By Web TeamFirst Published Sep 9, 2020, 3:37 PM IST
Highlights

രോഗമുക്തനായ ശേഷം അനുഗ്രഹീത ഗായകന്‍ വീണ്ടും പാടുന്നു എന്ന കുറിപ്പുകളോടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പലരും ഷെയര്‍ ചെയ്‌തത്

ചെന്നൈ: വിഖ്യാത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൊവിഡ് നെഗറ്റീവായതായി മകൻ എസ് പി ചരൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ എസ്‌പിബി പാടുന്നൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. രോഗമുക്തനായ ശേഷം അനുഗ്രഹീത ഗായകന്‍ വീണ്ടും പാടുന്നു എന്ന കുറിപ്പുകളോടെയാണ് വീഡിയോ പലരും ഷെയര്‍ ചെയ്‌തത്. എസ്‌പിബിക്ക് കൊവിഡ് ഭേദമായ ശേഷം ചിത്രീകരിച്ചത് തന്നെയോ ഈ വീഡിയോ?

പ്രചാരണം ഇങ്ങനെ

ശ്രീ Spb sir കോവിഡ് മുക്തനായ ശേഷം 'ഈ കടലും മറുകടലും പാടി' വീണ്ടും നമ്മോടൊപ്പം എന്ന കുറിപ്പോടെയാണ് ഒരാള്‍ ഫേസ്‌ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്‌തത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്‌തു. 

 

വസ്‌തുത

കൊവിഡ് മുക്തനായ ശേഷം എസ്‌പി‌ബി പാടുന്ന വീഡിയോ അല്ല പ്രചരിക്കുന്നത്. കൊവിഡ് നെഗറ്റീവായെങ്കിലും തുടര്‍ ചികില്‍സകള്‍ക്കായി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ് അദേഹം

വസ്‌തുത പരിശോധന രീതി

വൈറലായിരിക്കുന്ന വീഡിയോ ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് യൂട്യൂബില്‍ RAMS PRODUCTIONS എന്ന ചാനല്‍ പബ്ലിഷ് ചെയ്തിട്ടുള്ളതായി കാണാം. അതേസമയം എസ്‌പി‌ബി കൊവിഡ് മുക്തനായി എന്ന് അദേഹത്തിന്‍റെ മകന്‍ സംഗീതപ്രേമികളെ അറിയിച്ചത് സെപ്റ്റംബര്‍ ഏഴാം തീയതിയാണ്. അതിനാല്‍ എസ്‌പിബിയുടെ പാട്ട് കൊവിഡ് നെഗറ്റീവായ ശേഷമുള്ളതല്ലെന്ന് ഉറപ്പിക്കാം. ഈ വീഡിയോ ആദ്യമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് എപ്പോഴാണ് എന്ന് വ്യക്തമല്ല.

 

നിഗമനം

കൊവിഡ് മുക്തനായ ശേഷം ആരാധകര്‍ക്കായി ഗാനം ആലപിക്കുന്ന എസ്‌പിബി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. എസ്‌പിബിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി എന്നത് വസ്‌തുതയാണ്. എന്നാല്‍ അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. എസ്‌പിബിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്ന് മകൻ എസ് പി ചരൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കൊവിഡ് കാലത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി, പ്രചരിക്കുന്ന സര്‍ക്കുലര്‍ യാഥാര്‍ഥ്യമോ?

എല്ലാ പെണ്‍കുട്ടികള്‍ക്കും 2000 രൂപ നല്‍കുന്ന കേന്ദ്ര പദ്ധതി സത്യമോ; തിരക്കിട്ട് ഫോം പൂരിപ്പിക്കേണ്ടതുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!