
തലശ്ശേരി: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ മുഖംമാറി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദത്തിന് കളങ്കമായി ഒരു ചിത്രം ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കാടുമൂടിക്കിടക്കുന്ന തലശ്ശേരി ജനറല്‍ ആശുപത്രിയുടെ ചിത്രം എന്ന പേരിലാണ് പടം ഫേസ്‌ബുക്കില്‍ പലരും ഷെയര്‍ ചെയ്യുന്നത്. ആകെ കാടും വള്ളികളും പടര്‍ന്നുകിടക്കുന്ന, കാണുമ്പോള്‍ തന്നെ മൂക്കത്ത് വിരല്‍വെക്കുന്ന ഈ കെട്ടിടം തലശ്ശേരി ജനറല്‍ ആശുപത്രിയുടേത് തന്നെയോ?
പ്രചാരണം
'അമ്മയുടെ വീട് കോഴിക്കോട്, അച്ഛന്‍റെ വീട് കണ്ണൂര്‍. കുട്ടികൾ കണ്ണൂര്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയാണ്. അങ്ങിനെ ലണ്ടനെ വെല്ലും വിധം നല്ല റോഡിലൂടെ യാത്ര ചെയ്ത മൂത്ത കുട്ടിക്ക് നടുവേദന..... ഉടനെ അടുത്തുള്ള തലശ്ശേരി സർക്കാർ ആസ്പത്രിയിൽ കയറി..... ഹോ ഇത് എന്തൊരു മാറ്റോണ്....... ന്യൂയോർക്കിലെ ആസ്പത്രികളെ വെല്ലും വിധം നമ്മുടെ തലശ്ശേരി ഗവൺമെന്റ് ആസ്പത്രി മാറി..... ഒന്ന് പച്ച പിടിച്ച് വരുവായിരുന്നു നശിപ്പിച്ച്'- എന്നുമാണ് നസീര്‍ കണ്ണൂര്‍ കണ്ണൂര്‍ എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
'ഇത് എന്‍റെ ജില്ലയിലെ ഒരു സർക്കാരിന്‍റെ കീഴിലുള്ള ആശുപത്രി. സ്‌പീക്കറിന്‍റെ മണ്ഡലം. മുഖ്യമന്ത്രിയുടെ ജില്ല. പറക്കും തളികയിലെ ദിലീപിന്റെ ബസ്സ് അലങ്കരിച്ചത് പോലെ സർക്കാർ അലങ്കരിച്ചതാണ്. വികസനം എന്താണ് അറിയാത്തവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരു ഉദാഹരണം'- എന്നുമാണ് കണ്ണൂര്‍ സാഹിബ് എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് തലശേരി ജനറല്‍ ആശുപത്രിയല്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. ചിത്രത്തിലുള്ളത് പോലെ കാടുമൂടി കിടക്കുന്ന കെട്ടിടമല്ല തലശ്ശേരി ജനറല്‍ ആശുപത്രിയുടേത്. തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ടിബി കോംപ്ലക്‌സിന്റെ പിന്‍ഭാഗമാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. പഴക്കം ചെന്ന കെട്ടിടമായ ഇവിടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പരിശോധനയില്‍ വ്യക്തമായി. എഫ്‌ബിയിലെ പ്രചാരണം വ്യാജമാണ് എന്ന് തെളിയിച്ച് ആശുപത്രിയുടെ വിവിധ ചിത്രങ്ങള്‍ താഴെ കാണാം.
തലശ്ശേരി ജനറല്‍ ആശുപത്രിയുടെ പിന്‍ഭാഗം- ശരിയായ ചിത്രം ചുവടെ
തലശ്ശേരി ജനറല്‍ ആശുപത്രിയുടെ വിവിധ ചിത്രങ്ങള്‍
NB: സംഭവത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ലഭ്യമാകുന്ന പക്ഷം അത് വാര്‍ത്തയില്‍ ചേര്‍ക്കുന്നതാണ്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.