
പ്രായമായ അമ്മയെ മകനും ഭാര്യയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം വയോജന കേന്ദ്രത്തിലാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുകയാണ്. ഇത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും സംഭവം ചോദ്യം ചെയ്യുന്നതമാണ് വീഡിയോയില്‍. പ്രായമായ സ്ത്രീ നിയന്ത്രിക്കാനാവാത്ത വിധം വാവിട്ട് കരയുന്നതും വീഡിയോയില്‍ കാണാം. വൈറലായതിന് പിന്നാലെ വീഡിയോ എവിടെ നിന്ന് എന്ന് തിരയുകയാണ് ആളുകള്‍. എന്താണ് സത്യത്തില്‍ സംഭവിച്ചത്?
പ്രചാരണം
45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) പ്രചരിക്കുന്നത്. ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് പ്രായമായ അമ്മയെ വയോജന കേന്ദ്രത്തില്‍ കൊണ്ടുപോയി വിടുന്നതാണ് വീഡിയോയില്‍. ഇത് ഒരാള്‍ ക്യാമറയില്‍ ഷൂട്ട് ചെയ്യുകയും ഇരുവരുടേയും പ്രവര്‍ത്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇവര്‍ നിര്‍ബന്ധപൂര്‍വം തന്നെ അങ്ങോട്ട് അയക്കുന്നതാണ് എന്ന് വീഡിയോയില്‍ ഈ അമ്മ പറയുന്നുണ്ട്. അതിനാല്‍തന്നെ അമ്മയുടെ സമ്മതമില്ലാതെയാണ് മകനും മരുമകളും ഈ കടുംകൈ ചെയ്യുന്നത് എന്ന് പലരും അഭിപ്രായപ്പെടുന്നു. തന്‍റെ ദയനീയാവസ്ഥ പറഞ്ഞ് അമ്മ വാവിട്ട് കരയുന്നത് കാണാം. തന്‍റെയും ഭര്‍ത്താവിന്‍റേയും ജീവിതത്തില്‍ അമ്മ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായി യുവതി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
വസ്‌തുത
ഇപ്പോള്‍ പ്രചരിക്കുന്ന പോലെയല്ല വീഡിയോയുടെ യാഥാര്‍ഥ്യം. പ്രചരിക്കുന്ന വീഡിയോയുടെ പൂര്‍ണരൂപം രാഹുല്‍ നവാബ് എന്നയാള്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചതാണ്. 2022 ഒക്ടോബര്‍ 5ന് രാഹുല്‍ നവാബ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 10 മിനുറ്റും 47 സെക്കന്‍ഡും ദൈര്‍ഘ്യമുണ്ട്. ബോധവല്‍ക്കരണ വീഡിയോകള്‍ ചെയ്യുന്ന വ്ലോഗറാണ് രാഹുല്‍. ഇവയെല്ലാം സ്ക്രിപ്റ്റഡ് വീഡിയോകളാണ്. വൈറലായിരിക്കുന്ന വീഡോയില്‍ കാണുന്ന പ്രായമായ സ്ത്രീയെ രാഹുലിന്‍റെ മറ്റ് വീഡിയോകളിലും കാണാം.
Read more: ക്ഷേത്രത്തില്‍ കയറിയതിന് ദലിത് സ്ത്രീയെ തല്ലിക്കൊന്നോ; വീഡിയോ വ്യാപകമായി പ്രചരിക്കുന്നു- Fact check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.