വെറും 3500 രൂപയ്‌ക്ക് ലാപ്‌ടോപ്! വാട്‌സ്‌ആപ്പില്‍ വിദ്യാര്‍ഥികളെ തേടിയെത്തിയ സന്ദേശം സത്യമോ?

By Web TeamFirst Published Sep 13, 2020, 4:58 PM IST
Highlights

ലോക്ക്‌ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച നിരവധി വ്യാജ പദ്ധതികള്‍ പോലെയാണോ ഇതും?

ദില്ലി: 'വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത, കേന്ദ്ര സര്‍ക്കാരിന്‍റെ വക വെറും 3,500 രൂപയ്‌ക്ക് ലാപ്‌ടോപ്'. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണം നേടിയിരിക്കുകയാണ് ഈ സന്ദേശം. ലോക്ക്‌ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ പേരില്‍ പ്രചരിച്ച നിരവധി വ്യാജ പദ്ധതികള്‍ പോലെയാണോ ഇതും? പരിശോധിക്കാം. 

പ്രചാരണം ഇങ്ങനെ

എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് 3,500 രൂപയ്‌ക്ക് ലാപ്‌ടോപ്പ് നല്‍കുന്നു എന്നാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. വിന്‍ഡോസ് 10 ഒഎസ്, ഇന്‍റല്‍ ആറ്റം പ്രൊസസര്‍, 2 ജിബി റാം, 32 ജിബി എച്ച്‌ഡിഡി സ്റ്റോറേജ് കപ്പാസിറ്റി എന്നിവയാണ് ഫീച്ചറുകള്‍. സെപ്‌തംബര്‍ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 30 ദിവസത്തിനുള്ളില്‍ ലാപ്‌ടോപ്പ് കയ്യിലെത്തും എന്നാണ് സന്ദേശത്തില്‍ പറയുന്നത്. 

ആധാര്‍ കാര്‍, ഫോട്ടോ, സ്റ്റുഡന്‍റ് ഐഡി കാര്‍ഡ്, രക്ഷിതാക്കളുടെ ആധാര്‍ കാര്‍ഡ്, അധ്യാപകരുടെ പേര്, കോണ്‍ടാക്റ്റ് നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കമ്പനികാര്യ മന്ത്രാലയും ബെംഗളൂരുവിലുള്ള നന്ദി ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചാണ് ലാപ്‌ടോപ് നല്‍കുന്നത് എന്നും സന്ദേശത്തിലുള്ളത്. 

വസ്‌തുത

കൊവിഡ് 19 ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് 3,500 രൂപയ്‌ക്ക് ലാപ്‌ടോപ് നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇത്തരത്തിലൊരു പദ്ധതിയും നടപ്പാക്കുന്നില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക‌്ട് ചെക്ക് വിഭാഗം(പിഐബി ഫാക്‌ട് ചെക്ക്) വ്യക്തമാക്കി. 

നിഗമനം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിദ്യാര്‍ഥികള്‍ക്ക് 3,500 രൂപയ്‌ക്ക് ലാപ്‌ടോപുകള്‍ വിതരണം ചെയ്യുന്നു എന്ന പ്രചാരണം വ്യാജമാണ്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ പ്രധാനമന്ത്രിയുടെ ധനസഹായം, എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ സ്‌മാര്‍ട്ട് ഫോണ്‍, എന്നിങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് കൊവിഡ് കാലത്ത് സാമൂഹ്യമാധ്യമങ്ങളിലുണ്ടായത്. 

സെപ്തംബര്‍ 25 മുതൽ രാജ്യം വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്കോ; അറിയേണ്ടത്

മുഖ്യമന്ത്രി സ്വാമി അഗ്നിവേശിനെ 'പോരാളി ഷാജി' എന്ന് വിളിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!