Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി സ്വാമി അഗ്നിവേശിനെ 'പോരാളി ഷാജി' എന്ന് വിളിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയോ?

സ്വാമി അഗ്നിവേശ് അന്തരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത് എഡിറ്റ് ചെയ്ത് മാറ്റി വ്യാജപ്രചാരണം നടക്കുന്നതിന് മറുപടിയാണിത്. 

asianet news fake screenshot spreads about swami agnivesh and cm pinarayi vijayan
Author
Thiruvananthapuram, First Published Sep 12, 2020, 3:22 PM IST

തിരുവനന്തപുരം: രാജ്യത്തെ മതനിരപേക്ഷതയുടെ കരുത്തുറ്റ ശബ്ദമായിരുന്നു വെള്ളിയാഴ്ച അന്തരിച്ച സ്വാമി അഗ്നിവേശ്. സന്യാസിയായിക്കവെ തന്നെ, ആത്മീയതയെ സാമൂഹ്യപ്രശ്നങ്ങളുമായി ചേർത്തു വയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യത്തെ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു അദ്ദേഹം. കാഷായവസ്ത്രധാരിയായ അദ്ദേഹം തീവ്രഹിന്ദുത്വത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ജീവിതകാലം മുഴുക്കെ ബിജെപി വിരുദ്ധചേരിയിൽ നിൽക്കുകയും ചെയ്തു. ഇതിന്‍റെ പേരില്‍ കേരളത്തില്‍ എത്തിയപ്പോഴടക്കം കയ്യേറ്റം നേരിടേണ്ടി വന്നു അദ്ദേഹത്തിന്. 

എന്താണ് വ്യാജപ്രചാരണം?

വെള്ളിയാഴ്ച ദില്ലിയിലെ ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചപ്പോൾ, മറ്റ് പല രാഷ്ട്രീയപ്രമുഖർക്കുമൊപ്പം, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി. ആ വാർത്താക്കുറിപ്പ് പറയുന്നതിങ്ങനെ:

സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലേക്കും കടന്നുവന്ന സ്വാമി അഗ്നിവേശ് കാർഷികരംഗത്തെ അടിമപ്പണിക്കെതിരായ പോരാട്ടത്തിലൂടെ  ദേശീയതലത്തിൽ ശ്രദ്ധേയനായി.  സതി അടക്കമുള്ള അനാചാരങ്ങൾക്കെതിരെയും സ്ത്രീവിരുദ്ധ വിവേചനങ്ങൾക്കെതിരെയും തെരുവിലിറങ്ങി പോരാടിയ സമരോത്സുക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

അടിച്ചമർത്തപ്പെട്ടവരുടെയും പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക അവശതകൾ നീക്കാനും അവരെ സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് ഉയർത്താനും ത്യാഗപൂർണമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്.  മതസൗഹാർദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വർഗീയശക്തികളുടെ ആക്രമണങ്ങൾ പലവട്ടം ഉണ്ടായി. അതിൽ തളരാതെ വർഗീയതക്കെതിരായ നിരന്തര പോരാട്ടത്തിൽ വ്യാപൃതനാവുകയായിരുന്നു അഗ്നിവേശ്. പൂർണ കാഷായ വസ്ത്രധാരിയായ സ്വാമി കാവിയെ ത്യാഗത്തിന്റെ നിറമായാണ് കണ്ടത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനങ്ങളിൽ വരെ അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ശബ്ദമുയർത്തി. 

ആത്മീയതയെ സാമൂഹ്യ ശാസ്ത്ര പരമായി നിർവചിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.  ഇന്ത്യൻ സംസ്കൃതി വർഗീയ വ്യാഖ്യാനങ്ങളാൽ  വക്രീകരിക്കപ്പെടുന്നതിനെതിരായ ഉറച്ച നിലപാടുകൾ കൊണ്ട് ആ പുസ്തകങ്ങൾ ശ്രദ്ധേയമായി. ഇന്ത്യൻ മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ നവോത്ഥാന സംരംഭങ്ങൾക്കും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ് സ്വാമി അഗ്നിവേശിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് താഴെക്കാണുന്ന ചിത്രത്തിലേത് പോലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന വ്യാജപ്രചാരണമാണ് നടക്കുന്നത്.

asianet news fake screenshot spreads about swami agnivesh and cm pinarayi vijayan

എന്താണ് വസ്തുത?

ഇത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്:

തലക്കെട്ട് ഇതായിരുന്നു: സ്വാമി അഗ്നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച പോരാളി: മുഖ്യമന്ത്രി

ലിങ്ക് ഇവിടെ: https://www.asianetnews.com/kerala-news/swami-agnivesh-was-fighter-who-dedicated-his-life-for-social-justice-qgi3rj

ഇത് സ്ക്രീൻഷോട്ട് എടുത്ത് പോരാളി എന്ന ഭാഗത്ത് ഫോട്ടോ എഡിറ്റ് ചെയ്ത് 'പോരാളിഷാജി' എന്ന് കൂട്ടിച്ചേർത്താണ് വ്യാജപ്രചാരണം. ആ ചിത്രം കണ്ടാൽത്തന്നെ പോരാളി എന്ന വാക്കും ഷാജി എന്ന വാക്കും രണ്ടും രണ്ട് ഫോണ്ടാണ് എന്നത് വ്യക്തമാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ യഥാർത്ഥഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

asianet news fake screenshot spreads about swami agnivesh and cm pinarayi vijayan

മറിച്ച് കാണുന്നത് വ്യാജപ്രചാരണം മാത്രവുമാണ്.

Follow Us:
Download App:
  • android
  • ios