സർക്കാർ വാഹനത്തിന് പച്ച നമ്പർ പ്ലേറ്റ്, കേരളത്തിനെതിരെ വർഗീയ പ്രചാരണം; സത്യമെന്ത്?

By Web TeamFirst Published Aug 8, 2020, 9:32 PM IST
Highlights

സര്‍ക്കാര്‍ വാഹനത്തിലെ നമ്പര്‍ പ്ലേറ്റിന്‍റെ  പച്ച നിറം ചൂണ്ടിക്കാണിച്ചായിരുന്നു വിദ്വേഷ പ്രചാരണം നടന്നത്. ഊര്‍ജ്ജ വകുപ്പിന്‍റെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് പച്ച നിറത്തിലാവാന്‍ കാരണമെന്താണ്?

പച്ച നിറത്തിൽ രജിസ്‌ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിന്‍റെ ചിത്രത്തോടൊപ്പം സംസ്ഥാനത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്‍റെ അടിസ്ഥാനമെന്താണ്? സര്‍ക്കാര്‍ വാഹനത്തിലെ നമ്പര്‍ പ്ലേറ്റിന്‍റെ  പച്ച നിറം ചൂണ്ടിക്കാണിച്ചായിരുന്നു വിദ്വേഷ പ്രചാരണം നടന്നത്. ഊര്‍ജ്ജ വകുപ്പിന്‍റെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് പച്ച നിറത്തിലാവാന്‍ കാരണമെന്താണ്?

പ്രചാരണം

കേരളം കശ്മീരാവുകയാണ്. നിയമങ്ങള് അനസരിക്കാത്ത സംസ്ഥാനം. സിപിഎമ്മിനും കോണ്‍ഗ്രസിനും നന്ദി. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അവഗണിച്ചാലും ഇല്ലെങ്കിലും ഇത്തരം ദേശവിരുദ്ധത പിന്തുണയ്ക്കുന്നവരെ നിങ്ങളുടെ മനോഹര സംസ്ഥാനത്തെ നശിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കണമോയെന്ന് നിങ്ങള്‍ തീരുമാനിക്കണം. ശ്രീകാര്യത്ത് വച്ച് കണ്ട സര്‍ക്കാര്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റിന്‍റെ നിറം പച്ചയാണെന്നും പ്രചാരണത്തിലുണ്ട്. ഊര്‍ജ്ജ വകുപ്പിന്‍റെ കെ എല്‍ 22 എന്‍ 4736 എന്ന വാഹനത്തിന്റെ ചിത്രത്തോടൊപ്പമാണ് പ്രചാരണം. 

വസ്തുത

 

രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തല നിറം പച്ചയാണ്. ഇത് പാലിച്ച നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് വിദ്വേഷ പ്രചാരണം നടക്കുന്നത്.

 

വസ്തുതാപരിശോധനാ രീതി

 

പച്ച നിറത്തിൽ രജിസ്‌ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിന്‍റെ ചിത്രത്തോടെയുള്ള ഫേസ്ബുക് പോസ്റ്റ് ഇടുകയും, അതോടൊപ്പം ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷവും ഉണ്ടാക്കുന്ന സന്ദേശവും നൽകിയിട്ടുണ്ടെന്ന് പിആര്‍ഡിയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തല നിറം പച്ചയാണ് എന്ന് പിആര്‍ഡി വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച കേന്ദ്ര ദേശീയപാത റോഡ് ഗതാഗത വകുപ്പിന്‍റെ നിര്‍ദ്ദേശവും പിആര്‍ഡി പരാമര്‍ശിക്കുന്നു. 2018 ഓഗസ്റ്റ് 7 നി പുറത്തിറങ്ങിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. 

 

നിഗമനം


ഊര്‍ജ്ജ വകുപ്പിന്‍റെ ഇലക്ട്രിക് വാഹനത്തിന്‍റെ ചിത്രത്തോടൊപ്പം സമൂഹമാധ്യമങ്ങളില്‍ വൈറലായ കുറിപ്പ് വിദ്വേഷം പരത്തുന്നതും തെറ്റിധരിപ്പിക്കുന്നതുമാണ്.  
 

click me!