
മെക്സിക്കോ സിറ്റി: മത്സരവേദികൾ, ടീമുകൾ, കളിക്കാരുടെ എണ്ണം. എല്ലാത്തിലും പുതുചരിത്രം കുറിച്ചാണ് ഫിഫ ലോകകപ്പിന്‍റെ ഇരുപത്തിമൂന്നാം പതിപ്പിന് തുടക്കമാവുന്നത്. ഈ ലോകകപ്പിലെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. ഫിഫ ലോകകപ്പിൽ പന്തുരുളുക മെക്സിക്കോ. കാനഡ. അമേരിക്ക എന്നീ രാജ്യങ്ങളിലെ പതിനാറ് സ്റ്റേഡിയങ്ങളിൽ. മൂന്ന് രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയരാവുന്നത് ചരിത്രത്തിൽ ആദ്യം. മെക്സിക്കോയിലും കാനഡയിലും 13 മത്സരങ്ങൾ വീതം. ബാക്കി 78 മത്സരങ്ങൾ അമേരിക്കയിൽ.നോക്കൗട്ട് മത്സരങ്ങൾ തുടങ്ങുക റൗണ്ട് ഓഫ് 32വിൽ.
ലോകകപ്പിലെ അരങ്ങേറ്റക്കാർ നാല് രാജ്യങ്ങൾ. കേയ്പ് വെർദെ, കുറസാവോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ. ഇതോടെ ലോകകപ്പിൽ പങ്കെടുത്ത ആകെ രാജ്യങ്ങൾ എൺപത്തിനാലാവും. ലോകകപ്പിൽ ഒറ്റജയമില്ലാത്ത ഏക ടീമാണ് ഈജിപ്ത്. ഏഴ് കളിയിൽ അഞ്ച് തോൽവി. രണ്ട് സമനില. ലോകകപ്പിൽ ഇക്കുറി പന്തുതട്ടാനെത്തുന്നത് ആകെ 1,248 താരങ്ങൾ. 357 പേർക്ക് ലോകകപ്പിൽ കളിച്ച് പരിചയം. 891താരങ്ങൾ അരങ്ങേറ്റക്കാർ. ഇവർ 71 രാജ്യങ്ങളിലെ 449 വ്യത്യസ്ത ക്ലബുകളിൽ കളിക്കുന്നവർ. ഏറ്റവും കൂടുതൽ താരങ്ങൾ ഇംഗ്ലീഷ് ക്ലബുകളിൽ നിന്ന്. 200 താരങ്ങൾ. ജർമ്മനിയിൽ നിന്ന് 109ഉം സ്പെയ്നിൽ നിന്ന് 86ഉം ഇറ്റലിയിൽ നിന്ന് 71ഉം സൗദി അറേബ്യയിൽ നിന്ന് 49ഉം താരങ്ങൾ വീതം.
ഏറ്റവും കൂടുതൽ താരപ്രാതിനിധ്യം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന്, 19പേർ. ബയേൺ മ്യൂണിക്കിന്റെ പതിനെട്ടും പിഎസ്ജിയുടെയും ആഴ്സണലിന്റെയും പതിനാറ് വീതവും ബാഴ്സലോണയുടെ പതിനഞ്ച് താരങ്ങളും ലോകകപ്പിൽ പന്ത് തട്ടും. മേജർ ലീഗ് സോക്കറിലെ 44 താരങ്ങളുമുണ്ട്. ലോകകപ്പ് ടോപ് സ്കോററായ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളിന്റെ റെക്കോർഡ് തകർക്കാൻ ലിയോണൽ മെസ്സിയും കിലിയൻ എംബാപ്പേയും. മെസ്സി 13 ഗോളുമായും എംബാപ്പേ 12 ഗോളുമായാണ് ലോകകപ്പിന് എത്തുന്നത്. 22 ലോകകപ്പുകളിലെ 964 മത്സരങ്ങളിൽ നിന്നായി ആകെ പിറന്നത് 2,720 ഗോൾ.
1930 മുതൽ എല്ലാ ലോകകപ്പിലും പങ്കെടുക്കുന്ന ഏക ടീമാണ് ബ്രസീൽ. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയവും ഗോളും നേടിയ ടീമും ബ്രസീൽ തന്നെ. ലോകകപ്പിൽ ഇതുവരെ കിരീടം നേടിയത് എട്ട് രാജ്യങ്ങൾ മാത്രം. ഇതിൽ തന്നെ ആറുടീമുകൾ ഒന്നിലേറത്തവണ ചാമ്പ്യൻമാരായി. അഞ്ച് കിരീടവുമായി മുന്നിൽ ബ്രസീൽ. മൂന്ന് നിലവിലെ ചാമ്പ്യൻമാർ ഫൈനലിൽ എത്തിയപ്പോൾ കിരീടം നിലനിർത്തിയത് ബ്രസീലും ഇറ്റലിയും മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!