
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാ ലിഗയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബാഴ്സലോണയുടെ പതിനഞ്ചുകാരന്‍ ലാമൈന്‍ യമാല്‍. ഇന്നലെ റയല്‍ ബെറ്റിസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിലാണ് ലാമൈന്‍ ബാഴ്സ കുപ്പായത്തില്‍ അരങ്ങേറിയത്. കളിയുടെ അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ ലാമൈന്‍ ഗോളിന് അടത്തെത്തുകയും ചെയ്തു. ബാഴ്സ കുപ്പായത്തിലും ലാ ലിഗയിലും അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് യമാല്‍.
ലോകമെമ്പാടുമുള്ള ലീഗിലെ കണക്കെടുത്താല്‍ സീനിയര്‍ ടീമില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം കളിക്കാരനുമാണ് യമാല്‍. 1902ല്‍ കോപ മയാക്കാക്കായി അരങ്ങേറിയ പതിമൂന്നുകാരന്‍ ആല്‍ബര്‍ട്ട് അല്‍മാസ്ക് ആണ് ചരിത്രത്തില്‍ പ്രഫഷണല്‍ ലീഗില്‍ സീനിയര്‍ ടീമില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. യമാലിന്‍റെ പ്രകടനത്തെ പുകഴ്ത്തിയ ബാഴ്സ പരിശീലകന്‍ സാവി യുവതാരം മെസിയുടെ പിന്‍ഗാമിയാണെന്നും വിശേഷിപ്പിച്ചു.
കളിയുടെ അവസാന നിമിഷം കളത്തിലിറങ്ങിയ യമാലിന്‍റെ ഗോളെന്നുറച്ച ഷോട്ട് ബെറ്റിസ് ഗോള്‍ കീപ്പര്‍ റൂയി സില്‍വ അത്ഭുകതരമായി രക്ഷപ്പെടുത്തി. ഞാനവനോട് ഗോളടിക്കാന്‍ ശ്രമിക്കാന്‍ പറഞ്ഞിരുന്നു. അവനത് തന്നെ ചെയ്തു. അവന് 15 വയസേയുള്ളു. അതൊന്ന് ആലോചിച്ചുനോക്കു. അവന്‍ ഗോളിന് അടുത്തെത്തി. ഗോള്‍ അസിസ്റ്റ് നല്‍കുന്നതിനും. അവന് ബാഴ്സയുടെ സ്പെഷ്യല്‍ കളിക്കാരനാവാനുള്ള പ്രതിഭയുണ്ട്. അവന്‍ മെസിയെപ്പോലെയാണ്. ഫൈനല്‍ തേര്‍ഡില്‍ ഇത്രയും മികവുള്ള പ്രതിഭകളെ കണ്ടെത്തുക പ്രയാസമാണ്.-സാവി മത്സരശേഷം പറഞ്ഞു.
തിരിച്ചുവരുമ്പോഴുള്ള മെസിയുടെ പ്രതിഫലം; തീരുമാനമെടുത്ത് ബാഴ്സലോണ
ഇന്നലെ നടന്ന മത്സരത്തില്‍ ബെറ്റിസിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്സ ലാ ലിഗ കിരീടത്തോട് ഒരുപടി കൂടി അടുത്തു. 14ാം മിനിറ്റില്‍ ആന്ദ്രിയാസ് ക്രിസ്റ്റെറ്റെന്‍, 36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, 39-ാം മിനിറ്റില്‍ റാഫീഞ്ഞ എന്നിവര്‍ക്ക് പുറമെ ബെറ്റിസ് താരം ഗുഡിയോ റോഡ്രിഗസിന്‍റെ സെല്‍ഫ് ഗോളുമാണ് ബാഴ്സക്ക് വമ്പന്‍ ജയമൊരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!