നെയ്മറും ഡാനിലോയും ഇല്ല; ഒപ്പം വിംഗില്‍ കുതിപ്പ് നടത്തുന്ന മറ്റൊരു താരത്തിനും പരിക്ക്, ബ്രസീലിന് തിരിച്ചടി

By Web TeamFirst Published Nov 30, 2022, 10:17 AM IST
Highlights

സെർബിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ നെയ്മറും ഡാനിലോയും സ്വിറ്റ്സർലൻഡിനെതിരെ കളിച്ചിരുന്നില്ല. ഈ മത്സരത്തിലാണ് അലക്സ് സാന്ദ്രോയ്ക്ക് പരിക്കേറ്റത്.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വെള്ളിയാഴ്ച കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് ഉറപ്പായി. നെയ്മറിനൊപ്പം വിംഗ് ബാക്കുകളായ ഡാനിലോയും അലക്സ് സാന്ദ്രോയും കളിക്കില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ അറിയിച്ചു. സെർബിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ നെയ്മറും ഡാനിലോയും സ്വിറ്റ്സർലൻഡിനെതിരെ കളിച്ചിരുന്നില്ല. ഈ മത്സരത്തിലാണ് അലക്സ് സാന്ദ്രോയ്ക്ക് പരിക്കേറ്റത്.

കാൽക്കുഴയിലെ പരിക്കിനൊപ്പം നെയ്മറിന് പനിയുമുണ്ട്. ആദ്യ രണ്ട് കളിയും ജയിച്ച് ബ്രസീൽ പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ബ്രസീലിന്റെ പ്രീക്വാർട്ടർ മത്സരം. സ്വിസിനെതിരെയുള്ള മത്സരം കാണാന്‍ നെയ്മര്‍ എത്താതിരുന്നത് എന്ത് കൊണ്ടാണെന്നുള്ള ചോദ്യങ്ങള്‍ മത്സരശേഷം ഉയര്‍ന്നിരുന്നു. പിന്നാലെ നെയ്മര്‍ എന്തുകൊണ്ട് വന്നില്ല എന്നുള്ളതില്‍ പ്രതികരണവുമായി വിനീഷ്യസ് ജൂനിയര്‍ രംഗത്ത് വരികയായിരുന്നു.

കാലിലെ പരിക്ക് കൂടാതെ പനി കാരണമാണ് നെയ്മര്‍ ഹോട്ടലില്‍ തന്നെ വിശ്രമിച്ചതെന്ന് വിനീഷ്യസ് പറഞ്ഞു. മറ്റ് ടീം അംഗങ്ങളെല്ലാം മത്സരത്തിനായി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. നെയ്മറിനൊപ്പം അതേ മത്സരത്തില്‍ പരിക്കേറ്റ ഡാനിലോയും ടീമിനൊപ്പം ഉണ്ടായിരുന്നു. ഇതോടെയാണ് നെയ്മറുടെ അസാന്നിധ്യം ചര്‍ച്ചയായത്. മത്സരം കാണാന്‍ എത്താനാവാത്തതില്‍ നെയ്മറിന് അതിയായ വിഷമം ഉണ്ടെന്ന് വിനീഷ്യസ് പറഞ്ഞു. കാലിന് മാത്രമല്ല, ചെറിയൊരു പനിയും ഉണ്ടായിരുന്നു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും വിനീഷ്യസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മത്സരശേഷം ഗോള്‍ നേടിയ കാസമിറോയെ പ്രകീര്‍ത്തിച്ച് നെയ്മര്‍ രംഗത്തെത്തി. ഏറെ കാലമായി ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ കാസിമെറോയാണെന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. 1966ന് ശേഷം തുടര്‍ച്ചയായി 14-ാം ലോകകപ്പിലാണ് ബ്രസീല്‍ ഗ്രൂപ്പ് ഘട്ടം അതിജീവിക്കുന്നത്. ആകെ 19 തവണ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെങ്കിലും എത്തിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനെ ലോകകപ്പില്‍ ബ്രസീല്‍ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. 

സ്കലോണിയുടെ വമ്പന്‍ ടാക്റ്റിക്കല്‍ ഡിസിഷന്‍ വരുന്നു? ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന, എതിരാളി പോളണ്ട്

click me!