ലോകകപ്പ് റണ്ണറപ്പുകളായ അർജന്‍റീനയ്‌ക്കെതിരെയുള്ള നോക്കൗട്ട് മത്സരത്തിലായിരുന്നു ലോക ഫുട്ബോൾ ആരാധകരുടെ മനംകവർന്ന കബ്രാളിന്‍റെ മിന്നും ഗോൾ പിറന്നത്.
മിയാമി: ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി കാബോ വെർദെ താരം സിഡ്‌നി ലോപ്പസ് കബ്രാൾ നേടിയ മിന്നും ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടത്തിൽ കരുത്തരായ അർജന്‍റീനയ്‌ക്കെതിരെ കബ്രാള്‍ നേടിയ അവിസ്മരണീയ ഗോളാണ് ആരാധകരുടെ വോട്ടെടുപ്പിൽ ഒന്നാമതെത്തിയത്. ഉസ്ബെക്കിസ്ഥൈാന്‍റെ എൽദോർ ഷോമുറോഡോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവരുടെ ഗോളുകളെ പിന്തള്ളിയാണ് 23-കാരനായ കബ്രാൾ പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ മാക്സി റോഡ്രിഗസ്, ഡീഗോ ഫോർലാൻ, ജെയിംസ് റോഡ്രിഗസ്, ബെഞ്ചമിൻ പവാർഡ്, റിച്ചാർലിസൺ എന്നീ താരങ്ങളുടെ നിരയിലേക്കാണ് കബ്രാൾ നടന്നു കയറിയത്.
ലോകകപ്പ് റണ്ണറപ്പുകളായ അർജന്‍റീനയ്‌ക്കെതിരെ മിയാമി സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിലായിരുന്നു ലോക ഫുട്ബോൾ ആരാധകരുടെ മനംകവർന്ന കബ്രാളിന്‍റെ മിന്നും ഗോൾ പിറന്നത്. എക്സ്ട്രാ ടൈമിൽ അർജന്‍റൈൻ താരം അലെക്സിസ് മക് അലിസ്റ്ററെ മനോഹരമായി വെട്ടിച്ച് മുന്നേറിയ കബ്രാൾ, ബോക്സിനകത്തുനിന്ന് ഒരു കര്‍വിങ് ഷോട്ടിലൂടെ അർജന്‍റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി പന്ത് വലിയിലാക്കുകയായിരുന്നു. ഈ ഗോളോടെ മത്സരം 2-2 സമനിലയിലായെങ്കിലും ഒടുവിൽ 3-2ന് കാബോ വെർദെ തോറ്റു.
മത്സരത്തിന് മുന്നോടിയായി ഗോൾ അടിച്ചാൽ ഗാലറിയിലുള്ള അമ്മയുടെയും കാമുകിയുടെയും അടുത്തേക്ക് ഓടിയെത്തുമെന്ന് കബ്രാൾ പറഞ്ഞിരുന്നു. അർജന്‍റീനയ്‌ക്കെതിരെ ആ ചരിത്ര ഗോൾ നേടിയതിന് പിന്നാലെ ഓടിയെത്തിയ കബ്രാൾ കണ്ടത് ഗോളിന്‍റെ ആവേശത്തിൽ അമ്മ തെരേസ ബോധംകെട്ടു വീഴുന്ന കാഴ്ചയായിരുന്നു. 1998 ലോകകപ്പ് സെമിയിൽ ക്രൊയേഷ്യക്കെതിരെ ലിലിയൻ തുറാം ഗോൾ നേടിയപ്പോൾ അമ്മ ബോധംകെട്ടു വീണ സംഭവത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ നിമിഷം.
ലോകകപ്പിലെ സൂപ്പർ താരങ്ങളുടെ പ്രകടനങ്ങളെ പിന്തള്ളിയാണ് ചെറിയ രാജ്യമായ കാബോ വെർദെയുടെ താരത്തിന്‍റെ ഈ ഗോൾ ആരാധകരുടെ വോട്ടെടുപ്പിൽ ഒന്നാമതെത്തിയത്. ലോകകപ്പ് ചരിത്രത്തിൽ കാബോ വെർദെ കുറിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് കബ്രാളിന്‍റെ ഈ അംഗീകാരം ആഘോഷിക്കപ്പെടുന്നത്. നേരത്തെ ഫിഫ പ്രഖ്യാപിച്ച ടീം ഓഫ് ദ് ടൂര്‍ണമെന്‍റിന്‍റെ ഗോള്‍ കീപ്പറായ കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ ഇടം നേടിയിരുന്നു.
മത്സരത്തിന് ശേഷമുള്ള മറ്റൊരു വലിയ സർപ്രൈസ് റിയൽ മാഡ്രിഡ് ഇതിഹാസം മാർസെലോ അയച്ച സന്ദേശമായിരുന്നു. കബ്രാളിന്‍റെ ഗോളാണ് ടൂർണമെന്‍റിലെ മികച്ചതെന്ന് താൻ വോട്ട് ചെയ്തതായി മാർസെലോ സന്ദേശമയച്ചു. ലിയോണൽ മെസിക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതും അഭിമാനമാണെന്നും കബ്രാള്‍ കൂട്ടിച്ചേർത്തു.
