എംബാപ്പെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഫ്രഞ്ച് ടീമില്‍ കലഹം, വിരമിക്കാനൊരുങ്ങി ഗ്രീസ്‌മാന്‍

By Web TeamFirst Published Mar 23, 2023, 11:27 AM IST
Highlights

എംബാപ്പെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അന്‍റോയിന്‍ ഗ്രീസ്മാനെയും നേരിട്ട് കണ്ട് ദെഷാം തീരുമാനം അറിയിച്ചെന്നാണ് വിവരം. 117 മത്സരങ്ങളില്‍ ഫ്രാന്‍സിനായി കളിച്ചിട്ടുള്ള ഗ്രീസ്മാനും നായകപദവി മോഹിച്ചിരുന്നെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനമാണ് ലഭിച്ചത്.

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ടീം നായകസ്ഥാനം നഷ്ടമായതിൽ അന്‍റോയിന്‍ ഗ്രീസ്മാന്‍ അതൃപ്തനെന്ന് റിപ്പോര്‍ട്ട്.അതേസമയം ഗ്രീസ്മാന്‍ ടീമിലെ പ്രധാന താരമായി തുടരുമെന്നാണ് പരിശീലകൻ ദെഷാമിന്‍റെ പ്രതികരണം. ടീമിലെ ഭിന്നത ഒഴിവാക്കാന്‍ സൂപ്പര്‍ താരങ്ങളെ കൊണ്ട് കോച്ച് വീഡിയോ ഗെയിം കളിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.ഫ്രഞ്ച് പരിശീലന ക്യാംപില്‍ വച്ച് തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് താരങ്ങളെ എല്ലാം വിളിച്ച് കൂട്ടിയാണ് കിലിയൻ എംബാപ്പെയെ നായകനാക്കുന്ന കാര്യം പരിശീലകന്‍ ദിദിയര്‍ ദെഷാം അറിയിച്ചത്.നായകനായി നിയമിക്കുന്ന കാര്യം എംബാപ്പെയോട് നേരിട്ട് പറഞ്ഞ് ഒരു മണിക്കൂറിന് ശേഷമായിരുന്നു മറ്റുള്ളവരോടുള്ളവെളിപ്പെടുത്തൽ.

എംബാപ്പെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അന്‍റോയിന്‍ ഗ്രീസ്മാനെയും നേരിട്ട് കണ്ട് ദെഷാം തീരുമാനം അറിയിച്ചെന്നാണ് വിവരം. 117 മത്സരങ്ങളില്‍ ഫ്രാന്‍സിനായി കളിച്ചിട്ടുള്ള ഗ്രീസ്മാനും നായകപദവി മോഹിച്ചിരുന്നെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനമാണ് ലഭിച്ചത്. കോച്ചിന്‍റെ തീരുമാനം നിരാശപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്തതായി ഗ്രീസ്മാൻ സുഹൃത്തക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

നിഷേധിക്കപ്പെട്ട് ഛേത്രിയുടെ ഗോള്‍; ത്രിരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് വിജയത്തുടക്കം

ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം ആലോചിക്കുന്നതായി ഗ്രീസ്മാന്‍ പറഞ്ഞതായി ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഫ്രഞ്ച് ടീമിനോടടുള്ള വൃത്തങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ചൊവ്വാഴ്ചത്തെ പരിശീലന സെഷനിൽ എംബാപ്പെയും ഗ്രീസ്മാനും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ടീമിൽ ഭിന്നതയില്ലെന്ന സന്ദേശം നൽകുന്നതിനായി ദിദിയര്‍ ദെഷാമിന്‍റെ നിര്‍ദേശപ്രകാരം രണ്ട് സൂപ്പര്‍ താരങ്ങളും ഒന്നിച്ചുള്ള പ്ലേ സ്റ്റേഷന്‍ സെഷന്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രീസ്മാനുമായി ദീര്‍ഘനേരം സംസാരിച്ചെന്നും ടീമിലെ ശക്തിദുര്‍ഗമായി ഇനിയും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് കിട്ടിയെന്നും പരിശീലകന്‍ ദെഷാമും വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ നായകനായിരുന്ന ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഫൈനലില്‍ അര്‍ജന്‍റീനോട് തോറ്റതിന് പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് തയാറെടുക്കുന്ന ഫ്രഞ്ച് ടീമിന് ടീമിലെ കലഹം തിരിച്ചടിയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

click me!