ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളിലാണ് ഇന്ത്യന്‍ വിജയം

ഇംഫാല്‍: ത്രിരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ടീമിന് വിജയത്തുടക്കം. മ്യാന്‍മാറിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തകര്‍ക്കുകയായിരുന്നു. ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളിലാണ് ഇന്ത്യന്‍ വിജയം. ഹോം വേദിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇംഫാലിലെ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ വിജയം. 76-ാം മിനുറ്റില്‍ ഥാപ്പയുടെ അസിസ്റ്റില്‍ നായകന്‍ സുനില്‍ ഛേത്രി വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 

Scroll to load tweet…

45+1-ാം മിനുറ്റില്‍ രാഹുല്‍ ഭേക്കോയുടെ ക്രോസ് ബോക്‌സില്‍ വച്ച് തട്ടിയകറ്റുന്നതില്‍ മ്യാന്‍മാര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഉടലെടുത്ത ആശയക്കുഴപ്പം മുതലാക്കി വല ചലിപ്പിക്കുകയായിരുന്നു അനിരുദ്ധ് ഥാപ്പ. രണ്ടാംപകുതിയില്‍ 76-ാം മിനുറ്റില്‍ സുനില്‍ ഛേത്രി 2-0ന്‍റെ ലീഡ് ഇന്ത്യക്ക് സമ്മാനിച്ചു എന്ന് തോന്നിച്ചതാണ്. എന്നാല്‍ റഫറിയുടെ ഓഫ്‌സൈഡ് ഫ്ലാഗ് ഉയര്‍ന്നത് തിരിച്ചടിയായി. 87-ാം മിനുറ്റിലും മറ്റൊരു അവസരം ഇന്ത്യക്ക് ഒത്തൊരുങ്ങി വന്നതാണ്. ബോക്‌സില്‍ ഛേത്രി ഫ്ലിക്കിലൂടെ പന്ത് നല്‍കിയെങ്കിലും ഥാപ്പയെ മ്യാന്‍മാര്‍ പ്രതിരോധം വീഴ്‌ത്തി. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി മുഖവിലയ്ക്കെടുത്തില്ല.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് കീഴില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് അണിനിരത്തിയത്. ബിപിന്‍ സിംഗ്, ജീക്‌സണ്‍ സിംഗ്, ലാലിയന്‍സ്വാല ചാങ്‌തേ, മുഹമ്മദ് യാസിര്‍, മെഹ്‌ത്താബ് സിംഗ്, അനിരുദ്ധ് ഥാപ്പ, ആകാശ് മിശ്ര, ചിന്‍ഗ്ലെന്‍സാന സിംഗ്, രാഹുല്‍ ഭേക്കേ എന്നിവര്‍ അണിനിരന്നപ്പോള്‍ അമരീന്ദര്‍ സിംഗായിരുന്നു ഗോള്‍ബാറിന് കീഴെ നിലയുറപ്പിച്ചിരുന്നത്. എല്ലാവരും ഐഎസ്എല്ലിലെ മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ടീമില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ ടീം അടുത്ത മത്സരത്തില്‍ മാര്‍ച്ച് 28ന് കിർഗിസ്ഥാനെയും നേരിടും

വാട്ട് എ ബ്യൂട്ടി; സ്റ്റാര്‍ക്കിനെ തല്ലിപ്പായിച്ച് ഗില്‍; കാണാം ക്ലാസിക് ഷോട്ടുകളുടെ ഘോഷയാത്ര- വീഡിയോ