ലോകകപ്പ് ഫൈനല്‍: മെസി മാജിക്കിലും സ്കലോണിയുടെ തന്ത്രങ്ങളിലും പ്രതീക്ഷ അര്‍പ്പിച്ച് അര്‍ജന്‍റീന

By Web TeamFirst Published Dec 17, 2022, 1:03 PM IST
Highlights

എതിരാളിയുടെ തന്ത്രംമുൻകൂട്ടി കണ്ടായിരുന്നു സ്കലോണി ഓരോ പോരിലും അർജന്‍റീനയെ വിന്യസിച്ചത്. അവസാന മൂന്ന് കളിയിലെ വ്യത്യസ്ത ഫോർമേഷനുകൾതന്നെ വ്യക്തമാക്കും സ്കലോണിയുടെ സൂക്ഷ്മത. 4-3-3 ഫോർമേഷനാണ് പ്രിയം. ക്വാർട്ടറിൽ നെതർലൻഡ്സിന്‍റെ ആക്രമണങ്ങൾ ചെറുക്കാൻ എമിലിയാനോ മാർട്ടിനസിന് മുന്നിൽ അഞ്ചുപേരെ കാവലിനിട്ടു. മധ്യനിരയിൽ മൂന്നും മുന്നേറ്റത്തിൽ മെസ്സിയും ജൂലിയൻ അൽവാരസും.

ദോഹ: ഫ്രാൻസിനെതിരെ കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ രണ്ട് ലിയോമാരിലാണ് അർജന്‍റീനയുടെ പ്രതീക്ഷയത്രയും. കളിക്കളത്തിൽ ലിയോണൽ മെസിയുടെ മാജിക്കിലും കളത്തിന് പുറത്ത് ലിയോണൽ സ്കലോണിയുടെ തന്ത്രങ്ങളിലും. അർജന്‍റൈൻ ആരാധകരുടെ വിശ്വാസത്തിന്‍റെ, പ്രതീക്ഷയുടെ ആൾരൂപമാണ് ലിയോണൽ മെസി. കളിക്കളത്തിൽ അസാധ്യമായത് അനായാസം സാധ്യമാക്കുന്ന പ്രതിഭാസം.

മെസിക്കൊപ്പം അർജന്‍റീനയുടെ പ്രതീക്ഷയും വിശ്വാസവും ഉറപ്പിക്കുന്നത് ലിയോണൽ സ്കലോണിയുടെ തന്ത്രങ്ങളും. ലാറ്റിനമേരിക്കയുടെ പറഞ്ഞു പഴകിയ കവിതയിലും തഴമ്പിലും വിശ്വസിക്കാത്ത പരിശീലകൻ. കളിയഴകിനേക്കാൾ ജയത്തിൽ വിശ്വസിക്കുന്ന പ്രായോഗിക വാദി. സൗദിക്കെതിരെ ആദ്യ കളിയിൽ പിഴച്ചെങ്കിലും പിന്നോടങ്ങോട്ട് സ്കലോണിയുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല.

ഫ്രാന്‍സ് കരുതിയിരുന്നോ; ലുസൈലില്‍ അര്‍ജന്‍റീനയ്ക്ക് ചില കടങ്ങള്‍ വീട്ടാനുണ്ട്

എതിരാളിയുടെ തന്ത്രംമുൻകൂട്ടി കണ്ടായിരുന്നു സ്കലോണി ഓരോ പോരിലും അർജന്‍റീനയെ വിന്യസിച്ചത്. അവസാന മൂന്ന് കളിയിലെ വ്യത്യസ്ത ഫോർമേഷനുകൾതന്നെ വ്യക്തമാക്കും സ്കലോണിയുടെ സൂക്ഷ്മത. 4-3-3 ഫോർമേഷനാണ് പ്രിയം. ക്വാർട്ടറിൽ നെതർലൻഡ്സിന്‍റെ ആക്രമണങ്ങൾ ചെറുക്കാൻ എമിലിയാനോ മാർട്ടിനസിന് മുന്നിൽ അഞ്ചുപേരെ കാവലിനിട്ടു. മധ്യനിരയിൽ മൂന്നും മുന്നേറ്റത്തിൽ മെസ്സിയും ജൂലിയൻ അൽവാരസും.

ക്രോയേഷ്യക്കെതിരെ സെമിയിലേക്ക് എത്തിയപ്പോൾ കളിരീതി വീണ്ടും മാറി. ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രോയേഷ്യൻ മധ്യനിരയുടെ താളംതെറ്റിക്കാൻ 4-4-2 ഫോർമേഷനിലായി അർജന്‍റീനയുടെ കളി. ആക്രമണത്തെക്കാൾ പ്രത്യാക്രമണത്തിൽ ശ്രദ്ധയൂന്നി. ക്രോയേഷ്യ കളിച്ചു. അർജന്‍റീന ഗോളടിച്ചു.

പകരക്കാരനായെത്തി, സ്ഥിരം പരിശീലകനായി മാറിയ സ്കലോണി ലോകകപ്പിനുള്ള ടീമിനെ കണ്ടെത്തിയതിൽ തുടങ്ങുന്നു സൂക്ഷ്മത. എന്നും ആശങ്കനിറയുന്ന അർജന്‍റൈൻ ഗോൾമുഖത്തേക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന എമിലിയാനോ മാർട്ടിനസിനെ കണ്ടെത്തി. പരീക്ഷിച്ച് നിരീക്ഷിച്ച് പ്രതിരോധനിരയുടെ പണിക്കുറ്റം തീർത്തു. മെസിയുടെ കാവൽക്കാരും ചിറകുകളുമാവാൻ ശേഷിയുള്ളവരെ മധ്യനിരയിലും മുന്നിലും വാർത്തെടുത്തു. ആദ്യം കോപ്പയിൽ. ഇപ്പോഴിതാ ലോകകപ്പിലും.

മെസി ലോക ചാമ്പ്യനാകരുതെന്ന് ചിന്തിക്കേണ്ട ആവശ്യം എന്താ, അര്‍ജന്‍റീന കപ്പടിക്കട്ടേ: കഫു

കളിക്കളം ചതുരംഗപ്പലകയാണ് സ്കലോണിക്ക്. താരങ്ങൾ കരുക്കളും. ഓരോ നീക്കവും സസൂക്ഷ്മം. ഫ്രാൻസിനെതിരായ ഒരൊറ്റ നീക്കം മാത്രമാണ് ബാക്കി. അതിലും സ്കലോണിയുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതിരുന്നാൽ മെസി ലോക കിരീടം വച്ച രാജാവാകും.

click me!